ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കാൻ കെഎസ്ഇബിയും പോലീസും സംയുക്ത പരിശോധന നടത്തും. അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കയറി ഒറ്റപ്പാലം സ്വദേശി ഹൈമാസ്റ്റ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയതിനെ തുടർന്ന്, സുരക്ഷാ പരിശോധനകളെ സംബന്ധിച്ച് വിമർശനമുയർന്നിരുന്നു.
ജില്ലാ പോലീസ് മേധാവി, കെഎസ്ഇബി ഡാം സേഫ്റ്റി ഓഫീസർ, ഹൈഡൽ ടൂറിസം വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അണക്കെട്ടിലെ നിലവിലെ പരിശോധനയിലെ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയായിരുന്നു. അണക്കെട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി അറിയിപ്പ് ബോർഡുകളും സ്ഥാപിക്കുന്ന കാര്യത്തിലും തീരുമാനമായി. ആവശ്യമെങ്കിൽ കൂടുതൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും.
ഇതിനിടെ അണക്കെട്ടിൽ കടന്ന ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. സ്വമേധയാ വരാൻ തയ്യാറായില്ലെങ്കിൽ മറ്റ് വഴികൾ തേടാനാണ് തീരുമാനം.
Comments