ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചും അവിടെ നടന്ന സഭകളെക്കുറിച്ചും ഓർമ്മകൾ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു എംപി എന്ന നിലയിൽ ആദ്യമായി ഈ പാർലമെന്റിൽ മന്ദിരത്തിലേക്ക് പ്രവേശിച്ചപ്പോൾ, ജനാധിപത്യത്തിന്റെ ക്ഷേത്രത്തെ നമസ്കരിച്ചുകൊണ്ടായിരുന്നു ഇവിടേക്ക് കയറിവന്നത്. ഏറെ വികാരാധീനമായ നിമിഷമായിരുന്നു അത്. ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച, റെയിൽവേ പ്ലാറ്റ്ഫോമിൽ ജീവിച്ചുവന്ന ഒരാൾക്ക് എന്നെങ്കിലും ഒരിക്കൽ പാർലമെന്റിൽ പ്രവേശിക്കാൻ കഴിയുമെന്ന് സങ്കൽപ്പത്തിൽ പോലുമുണ്ടായിരുന്നില്ല. ഇത്രമാത്രം സ്നേഹം ജനങ്ങളിൽ നിന്നും ഏറ്റുവാങ്ങാൻ കഴിയുമെന്നും താൻ പ്രതീക്ഷിച്ചിരുന്നതല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ പാർലമെന്റ് മന്ദിരത്തോട് വിടപറയുന്നത് തീർത്തും വികാരനിർഭരമായ നിമിഷമാണ്. കയ്പേറിയതും മധുരമുള്ളതുമായ നിരവധി ഓർമ്മകൾ ഈ മന്ദിരത്തിന് പറയാനുണ്ട്. അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കും എത്രയോതവണ സാക്ഷ്യം വഹിച്ചിട്ടുള്ള ഈ മന്ദിരത്തിന് ‘പരിവാർ ഭാവം’ കൂടിയുണ്ടായിരുന്നു. പതിറ്റാണ്ടുകളായി തീർപ്പുകൽപ്പിക്കാതിരുന്ന നിരവധി ചരിത്ര തീരുമാനങ്ങളും പ്രശ്നപരിഹാരങ്ങളും ഈ സഭയിലായിരുന്നു ഉണ്ടായത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതും ജിഎസ്ടി പാസാക്കിയതും ഇവിടെയായിരുന്നു. വൺ റാങ്ക് വൺ പെൻഷന് ഈ സഭ സാക്ഷ്യം വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് 10% സംവരണം നൽകുകയെന്ന തീരുമാനത്തിന് അനുമതിയുണ്ടായതും ഇവിടെ വച്ചായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യ ഐക്യത്തോടെ നിലനിൽക്കുമോ ഇല്ലയോ എന്ന് പല വിമർശകരും ചിന്തിച്ചു. അത്തരം ഊഹങ്ങളെല്ലാം തെറ്റാണെന്ന് നാം തെളിയിച്ചു. പാർലമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം അചഞ്ചലമായി ഇപ്പോഴും തുടരുകയാണ്.
ആരോഗ്യപ്രശ്നങ്ങളെ വകവെക്കാതെ നിരവധി എംപിമാർ ഇവിടെ സെഷനിൽ പങ്കെടുത്തിരുന്നു. കൊറോണ മഹാമാരി പ്രതിസന്ധിയുടെ കാലത്ത് നമ്മുടെ എംപിമാർ ഇരുസഭകളുടെയും നടപടികളിൽ പങ്കെടുക്കുകയും തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുകയും ചെയ്തു. പുരോഗതിയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ ബാധിക്കരുതെന്ന ചിന്താഗതിയോടെയാണ് എല്ലാ അംഗങ്ങളും ഈ സഭയിലെത്തിയത്.
ഒരിക്കൽ പാർലമെന്റിന് നേരെ ഭീകരാക്രമണം പോലുമുണ്ടായി. കേവലമൊരു കെട്ടിടത്തിന് നേരെയുള്ള ആക്രമണം ആയിരുന്നില്ല അത്. ജനാധിപത്യത്തിന്റെ മാതാവിന് നേരെ, നമ്മുടെ ജീവാത്മാവിന് നേരെയുള്ള ആക്രമണമായിരുന്നു. ഈ രാജ്യത്തിന് ഒരിക്കലുമത് മറക്കാൻ കഴിയില്ല. പാർലമെന്റിനെയും അതിലെ എല്ലാ അംഗങ്ങളെയും രക്ഷിക്കാൻ ഭീകരരോട് പോരാടവെ നെഞ്ചിലേക്ക് തിരകൾ ഏറ്റുവാങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രാണാമം അർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാർലമെന്റിനായി വിയർപ്പൊഴുക്കിയതും പണം മുടക്കിയതും ഇന്ത്യയുടെ പൗരന്മാരാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 75 വർഷത്തിനിടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ പഴയ പാർലമെന്റ് മന്ദിരം വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും പുതിയ ചരിത്ര പഠനം കൂടിയാണ് പഴയ മന്ദിരമെന്നും അദ്ദേഹം പറഞ്ഞു.
Comments