ന്യൂഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുതിയ പാർലമെന്റിലേക്കുള്ള ജൈത്രയാത്ര ചരിത്രപരമാണ്. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയുടെ പകർപ്പുമായി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തും. എല്ലാ എംപിമാരും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിക്കുക.
1927-ലാണ് പഴയ പാർലമെന്റ് മന്ദിരം തുറന്നത്. 96 വർഷത്തെ പഴക്കമാണ് പഴയ പാർലമെന്റ് മന്ദിരത്തിനുള്ളത്. ജവഹർലാൽ നെഹ്റു അർദ്ധരാത്രി പ്രസംഗം നടത്തുകയും ഭരണഘടന അംഗീകരിക്കുകയും ചെയ്തതാണ് പഴയ പാർലമെന്റ് മന്ദിരം. ബ്രിട്ടീഷ് വാസ്തുശില്പികളായ സർ എഡ്വിൻ ല്യൂട്ടെൻസും ഹെർബർട്ട് ബേക്കറും ചേർന്നാണ് പഴയ പാർലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്.
ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയോടെയാണ് ഞങ്ങൾ പഴയ പാർലമെന്റ് കെട്ടിടം വിടുന്നതെന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പഴയ പാർലമെന്റ് മന്ദിരത്തിൽ സേവനമനുഷ്ഠിച്ച 7,500 എംപിമാരെ ഓർക്കുന്ന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മേയിലാണ് ഡൽഹിയുടെ ഹൃദയഭാഗമായ കർത്തവ്യപഥത്തില പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലോക്സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300 അംഗങ്ങൾക്കും ഇരിക്കാവുന്ന തരത്തിലാണ് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ പാർലമെന്റ് അംഗത്തിനും 40 ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലം ഉണ്ടായിരിക്കും. 2024-ഓടെ ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.
നാല് നിലകളുള്ള കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ എന്നിവയാണ് പ്രധാന കവാടങ്ങൾ. സംഗീതം, കരകൗശല വസ്തുക്കൾ, വാസ്തുവിദ്യ എന്നിവ പ്രദർശിപ്പിക്കുന്നതിന് മൂന്ന് ഗാലറികളുണ്ട്. രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധരുടെയും ശിൽപ്പികളുടെയും പങ്കാളിത്തം പുതിയ പാർലമെന്റ് കെട്ടിട നിർമ്മാണത്തിന് ഉണ്ടായിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.
Comments