തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് വനിത കമ്മീഷൻ. ഇത് സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി അറിയിച്ചു.
മാദ്ധ്യമ പ്രവർത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചെന്നും സ്ത്രീത്വത്തെ അവഹേളിക്കും വിധമാണ് അലൻസിയർ സംസാരിച്ചതെന്നും സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലൻസിയർ പരാമർശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് പ്രഗത്ഭർ നിറഞ്ഞ സദസിനു മുൻപാകെ അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കിൽ അവാർഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു- വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
അവാർഡ് സ്വീകരിച്ച ശേഷം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിന് ശേഷം തനിക്ക് പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവൻ ആളുകളും പ്രതീക്ഷിച്ചത്. എന്നാൽ അത് ഉണ്ടായില്ലെന്നു മാത്രമല്ല പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവർത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലൻസിയർ സംസാരിച്ചത്. ചാനൽ പ്രവർത്തകയോട് അപമര്യാദയായി സംസാരിച്ചതിന് പിന്നാലെ നൽകിയ പരാതിയിൽ അലൻസിയറിനെതിരെ തിരുവനന്തപുരം റൂറൽ എസ്പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വനിത കമ്മിഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു.
Comments