തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ബിജെപി തകർക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുന്നത് കേന്ദ്ര സർക്കാരാണെന്നും സഹകരണ ബാങ്കുകൾ തകർത്തത് സിപിഎമ്മിന്റെ കണ്ണൂർ ലോബിയാണെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി.
സഹകരണ ബാങ്കുകളെ സിപിഎം കൊള്ളയടിക്കുകയാണ്. സിപിഎമ്മിന്റെ കണ്ണൂർ ലോബിയാണ് സഹകരണ ബാങ്കുകളെ ലക്ഷ്യം വെക്കുന്നത് . ഇപി ജയരാജൻ തൃശൂരിൽ കാലുകുത്തിയത്തോടെയാണ് ഇവിടുത്തെ സഹകരണ ബാങ്കുകൾ തകർന്ന് തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ബിജെപി തകർക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. സഹകരണ പ്രസ്ഥാനത്തെ രക്ഷിക്കുന്നതിന് ആത്മാർത്ഥമായി പരിശ്രമിക്കുന്നത് കേന്ദ്ര സർക്കാരാണ്. സഹകരണ ബാങ്കുകളെ സംരക്ഷിക്കുന്നതിനായാണ് കെവൈസി കൊണ്ടുവന്നത്. എന്നാൽ സിപിഎം ഇതിനെ എതിർക്കുകയാണ് ഉണ്ടായതെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
സഹകരണ മേഖലയെ സംരക്ഷിക്കുന്നതിനെയാണ് ബിജെപി ഗാന്ധി ജയന്തി ദിനത്തിൽ പദയാത്രസംഘടിപ്പിക്കുന്നത്. പദയാത്രയ്‌ക്ക് ഗാന്ധി ജയന്തി ദിനം തിരഞ്ഞെടുത്തത് സഹകരണ പ്രസ്ഥാനങ്ങൾ സ്വാതന്ത്യ സമര കാലത്ത് ഉണ്ടായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.