കൊച്ചി: നെടുമ്പാശേരിയിൽ ബേക്കറി ഉടമയെ മർദ്ദിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യുമെന്ന് ആലുവ റൂറൽ എസ്പി. മർദ്ദനമേറ്റ ആളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനും തീരുമാനമായിട്ടുണ്ട്. നെടുമ്പാശേരി കൺട്രോൾ റൂം എസ്‌ഐ സുനിലിനെതിരെയാകും നടപടി. എസ്‌ഐ സംഭവ സമയം മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ വ്യക്തമായി.
ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയിൽ കട അടച്ച് വീട്ടിൽ പോകാനൊരുങ്ങുമ്പോഴാണ് കൺട്രോൾ റൂം വാഹനത്തിൽ എസ്‌ഐ സുനിൽ എത്തിയത്. ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. എസ്‌ഐ കടയിലെത്തി അവിടെയുണ്ടായിരുന്നവരെ ചൂരൽവടി കൊണ്ടടിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അക്രമം. കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, സഹായി ബൈജു, വ്യാപാരി ജോണി എന്നിവർക്ക് അടിയേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് എസ്‌ഐയെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചത്.
വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി. എസ്‌ഐ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് സുനിൽ കുമാറിനെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. മദ്യലഹരിയിലായിരുന്നു സുനിൽകുമാറെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി.