എറണാകുളം: നെടുമ്പാശ്ശേരി കരിയാട് ബേക്കറി ഉടമയെയും തൊഴിലാളികളെയും മർദ്ദിച്ച എസ്‌ഐയ്‌ക്ക് സസ്പെൻഷൻ. ആലുവ ട്രാഫിക്ക് എസ്‌ഐ സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മർദ്ദനമേറ്റ ബേക്കറി ഉടമ കുഞ്ഞുമോന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്.ഐക്കെതിരെ കളമശേരി പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ബേക്കറി അടയ്‌ക്കാൻ തുടങ്ങുമ്പോൾ ജീപ്പിലെത്തിയ എസ്‌ഐ സുനിൽകുമാർ ഒരു പ്രകോപനവുമില്ലാതെ മർദ്ദിക്കുകയായിരുന്നെന്നും ഈ സമയം എസ്ഐ മദ്യപിച്ചിരുന്നതായും കുഞ്ഞുമോന്റെ ഭാര്യ എൽബി പറഞ്ഞു.
പോലീസ് നടപടിയിൽ പ്രകോപിതരായ നാട്ടുകാർ എസ്.ഐയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കളമശേരി പോലീസെത്തി എസ്‌ഐയെ കൂട്ടികൊണ്ട് പോകുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു.
സംഭവത്തിൽ ആലുവ റൂറൽ എസ്പി കളമശേരി സിഐയോട് റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി. വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ്‌ഐയ്‌ക്ക് ഒപ്പമുണ്ടായിരുന്ന ഡ്രൈവറുടെ ഭാഗത്ത് വീഴ്‌ച്ചഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ആലുവ റൂറൽ എസ്പി വ്യക്തമാക്കി.