ആലപ്പുഴ: തടി വാങ്ങി വാഹനത്തിൽ കയറ്റുന്നതിനിടെ ഉടമയ്‌ക്ക് സിഐടിയു പ്രവർത്തരുടെ മർദ്ദനം. നോക്കുകൂലി നൽകാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. എടത്വാ, ചങ്ങങ്കരിയിൽ വെച്ചായിരുന്നു സംഭവം. സിഐടിയു പ്രവർത്തകരായ ജയൻ, ജയകുമാർ, രമേശൻ എന്നിവരാണ് ആക്രമണം നടത്തിയത്.
മൂവരും ചേർന്ന് ഉടമയോട് നോക്കുകൂലി ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ തടി കയറ്റുന്നത് തടയുകയായിരുന്നു. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും സിഐടിയു പ്രവർത്തകർ ഉടമയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
പരാതിയിൽ സിഐടിയു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാത ശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതി റിമാന്റ് ചെയ്തു. എടത്വാ സി ഐ, കെ ബി ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.