ഇന്ന് മലയാളത്തിന്റെ മധു വസന്തം നവതിയുടെ നിറവിലാണ്. ”കറുത്തമ്മാ… കറുത്തമ്മ പോകുകയാണോ…. എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മയ്‌ക്ക് പോകാനാകുമോ… കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും.” എന്ന് പറഞ്ഞ പരീക്കുട്ടിയെ മറക്കാനാകുമോ മലയാളിയ്‌ക്ക്. ചെമ്മീന് എന്ന ചിത്രത്തിൽ പ്രണയാർദ്രനായി പാടി നടക്കുന്ന പരീക്കുട്ടിയെന്ന കാമുകനെ മലയാളികൾ എന്നും മനസിൽ സൂക്ഷിക്കുന്ന ഒന്നാണ്. ഈ കാലഘട്ടത്തിലും പരീക്കുട്ടി മലയാളികളുടെ ഹീറോയാണ്. നടന ചാരുതയുടെ ഇതിഹാസമായ മധു എന്ന നടനെപ്പറ്റി പറയുമ്പോഴൊക്കെ മലയാളി ഓർക്കുന്നത് ചെമ്മീനിലെ പരീക്കുട്ടിയെ തന്നെയാണ്.
വ്യത്യസ്ത തലങ്ങളിൽ മലയാള സിനിമയില്‍ പകർന്നാട്ടം നടത്തിയ മഹാനടൻ മധുവിന് ഇന്ന് 90ാം പിറന്നാൾ. മലയാള സിനിമയുടെ ഭാവുകത്വ പരിണാമത്തിൽ മധു എന്ന മഹാ നടന്റെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ മധുവിനെ ഒഴിവാക്കി മലയാള സിനിമയുടെ ചരിത്രം പറയുക എന്നത് തന്നെ അപൂർണമാണ്. സാഹിത്യവും സിനിമയും തമ്മിൽ വേർപ്പെടുത്താനാവാത്ത ഒരു കാലഘട്ടത്തിൽ മധു എന്നാൽ രണ്ടിനേയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയായിരുന്നു.
മഹാ നടൻ നവതിയുടെ നിറവിൽ എത്തിയ പശ്ചാത്തലത്തിൽ സാംസ്‌കാരിക വകുപ്പ് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാൻ കഴിയുന്നൊരു ചിത്രമാണ് തകഴിയുടെ നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ. രാമു കാര്യാട്ടിന്റെ നിണമണിത്ത കാൽപ്പാടുകൾ എന്ന ഫീച്ചർ ഫിലിമിലൂടെയാണ് മധു അഭ്രപാളിയിലേയ്‌ക്ക് എത്തിയത്. അനായാസ അഭിനയ ശൈലിയും തീവ്ര വികാരങ്ങളും മധുവിന്റെ മുഖത്ത് തെളിയുന്നത് ഓരോ സിനിമയിലും വ്യക്തമാണ്.
നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ, ഗായകൻ തുടങ്ങീ എന്നിങ്ങനെ എല്ലാ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു. മലയാള സിനിമ മദിരാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട കാലഘട്ടത്തിൽ തിരുവനന്തപുരത്ത് ‘ഉമ സ്റ്റുഡിയോസ്’ മധു സ്ഥാപിച്ചു. പിന്നീട് ഇതിന്റെ കീഴിൽ 14 സിനിമകളാണ് മലയാളത്തിൽ പുറത്തിറങ്ങിയത്.
നവതിയുടെനിറവിൽ പോലും ഇക്കാലം വരെ ഒരിക്കലും അദ്ദേഹം തന്റെ പിറന്നാളുകൾ ആഘോഷിച്ചിരുന്നില്ല. മധുവിലൂടെ മലയാള സിനിമയുടെ ചരിത്രം കൂടി ലോകമറിയുന്നു. നിണമണിഞ്ഞ കാൽപാടുകളിൽ തുടങ്ങി അവസാനമഭിനയിച്ച ‘ വൺ’ എന്ന സിനിമയിലെ ചെറിയ വേഷമടക്കം നാന്നൂറോളം സിനിമകൾ. അഞ്ച് പതിറ്റാണ്ടിലേറയായി മധു മലയാള സിനിമയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. സിനിമയെന്ന നേരരേഖയിലൂടെ മധു തന്റെ അഭിനയജീവിതത്തിന്റെ ജൈത്രയാത്ര തുടരുകയാണ്.