ഇസ്ലാമാബാദ്: പാകിസ്താനിലെ അഹമ്മദീയ സമൂഹത്തിന്റെ ശവകുടീരങ്ങളും മിനാരങ്ങളും തകർത്ത് പോലീസ്. മതതീവ്രവാദികളുടെ ഒത്താശയോടെ പഞ്ചാബ് പ്രവിശ്യയിലാണ് പോലീസിന്റ ക്രൂരത. 74 ശവകുടീരങ്ങളും മിനാരങ്ങളുമാണ് സംഘം ചേർന്ന് തകർത്തത്. തെഹ്രീക്-ഇ-ലബ്ബായിക് (TLP) എന്ന തീവ്രവാദ സംഘടനയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പോലീസിന്റ ന്യൂനപക്ഷ ആക്രമണമെന്ന് ജമാഅത്ത് അഹമ്മദീയ പാകിസ്താനി ഓഫീസർ അമീർ മുഹമ്മദ് ആരോപിച്ചു.
അഹമ്മദിയകളുടെ മിനാരങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ തങ്ങൾ ആക്രമിക്കുമെന്ന് പോലീസിന് ടിഎൽപി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് ശവകുടീരങ്ങൾ തകർക്കാൻ പോലീസ് തന്നെ മുന്നിട്ടിറങ്ങിയതെന്നാണ് റിപ്പോർട്ട്. ലാഹോറിൽ നിന്ന് 100 കി.മീ അകലെയുള്ള സിയാൽ കോട്ട് ജില്ലയിലെ ദസ്ക നഗരത്തിലായിരുന്നു അഹമ്മദീയർ ഏറെ ആദരവോടെ കണ്ടിരുന്ന ശവകുടീരങ്ങൾ സ്ഥിതിചെയ്തിരുന്നത്.
ശവകുടീരങ്ങൾ തകർത്തെറിഞ്ഞതിന് പുറമേ പഞ്ചാബിലെ ഷെയ്ഖുപുര, നാരംഗ് മണ്ഡി പ്രദേശങ്ങളിലെ അഹമ്മദീയ ആരാധനാലയങ്ങളുടെ മിനാരങ്ങളും ടിഎൽപിയും പോലീസും ചേർന്ന് നശിപ്പിച്ചു. പാകിസ്താനിലെ അഹമ്മദീയ സമൂഹം അഭിമുഖീകരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. പലപ്പോഴും തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി അധികാരികളോട് കേണപേക്ഷിക്കേണ്ട അവസ്ഥയാണ് ന്യൂനപക്ഷ വിഭാഗം നേരിടുന്നത്.