ഇസ്ലാമബാദ്: അദ്ധ്യാപകർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന്
കറാച്ചി സർവകലാശാലയിലെ ക്ലാസുകൾ നിർത്തിവച്ചു. ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ധ്യാപകർ പത്ത് ദിവസമായി സമരത്തിലായിരുന്നു.
സർവകലാശാലയിൽ അദ്ധ്യാപക സമരം ശക്തമാക്കിയ തുടർന്ന് കറാച്ചി സർവകലാശാലയിലെ ക്ലാസുകൾ തുടർച്ചയായി 10-ാം ദിവസവും നിർത്തിവച്ചതായി ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ദി ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കറാച്ചി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സൊസൈറ്റി ഈ മാസം ആദ്യം സമ്പൂർണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, നാല് മാസം മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ച ഇൻക്രിമെന്റും സ്ഥിരം അദ്ധ്യാപകർക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കറാച്ചി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സൊസൈറ്റി സെക്രട്ടറി ഫൈസാൻ-ഉൽ-ഹസ്സൻ നഖ്വി പറഞ്ഞു.
പണമില്ലാത്തതിനാൽ സർവകലാശാലയിലെ അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. പാർട്ടൈം അദ്ധ്യാപകർക്ക് കഴിഞ്ഞ ഒന്നര വർഷമായി കുടിശ്ശിക നൽകിയിട്ടില്ല, സ്ഥിരം ഫാക്കൽറ്റി അംഗങ്ങൾക്ക് പ്രഖ്യാപിച്ച ഇൻക്രിമെന്റ് ഇതുവരെ ലഭിച്ചിട്ടില്ല. വിസിറ്റിംഗ് ഫാക്കൽറ്റിയുടെ ശമ്പളവും അധികൃതർ വെട്ടിക്കുറച്ചു, അത് പോലും കൃത്യസമയത്ത് നൽകുന്നില്ല. വിസിറ്റിംഗ് ഫാക്കൽറ്റിക്ക് മുൻപ് ഒരു പ്രഭാഷണത്തിന് 600 രൂപ നൽകിയത് 480 ആയി കുറച്ചു അദ്ദേഹം വ്യക്തമാക്കി.
സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ഭരണകൂടത്തിന് സാധിക്കുന്നില്ല. അക്കാദമിക്ക് രംഗത്ത് ഭയാനകമായ അവസ്ഥയാണ്, ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് ഇവിടെ വ്യക്തമാക്കുന്നത് നഖ്വി അമർഷത്തെടെ കൂട്ടിച്ചേർത്തു. പൊതുമേഖലയിൽ പ്രശ്നങ്ങൾ വർധിച്ചതോടെ വിദ്യാർത്ഥികൾ സ്വകാര്യ സർവ്വകലാശാലകളിലേക്ക് കൂട്ടത്തൊടെ നീങ്ങുകയാണെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.