കാബൂൾ: വേൾഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നൽകിയിരുന്ന വിഹിതം വെട്ടികുറച്ചതിനെ തുടർന്ന് ഭക്ഷ്യ ദൗർലഭ്യം രൂക്ഷമാകുമെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഒപ്പം രാജ്യത്തെ സ്ത്രീകളുടെ ആയുർദൈർഘ്യം കുറഞ്ഞു വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വേൾഡ് ഫുഡ് പ്രോഗ്രാം ബജറ്റ് വെട്ടി കുറച്ചതിനെ തുടർന്ന് പത്ത് ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാരം ലഭിക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ‘സ്ത്രീകൾ എല്ലാ ദിവസവും സാമൂഹിക ജീവിതത്തിൽ നിന്ന് ക്രമേണ ഒഴിവാക്കപ്പെടുന്നു, അവരുടെ കുട്ടികൾക്ക് ഉപജീവനത്തിനും പോഷണത്തിനുമുള്ള അവസരം നിഷേധിക്കപ്പെടുന്നു. ബ്രസ്സൽസിൽ നടന്ന യോഗത്തിൽ അഫ്ഗാൻ ജനതയ്‌ക്ക് പ്രത്യേക പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ശൈത്യകാലത്ത് രാജ്യത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമാണ്. ഒപ്പം സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം കൂടി വെട്ടി കുറച്ചതൊടെ വലിയ ദുരന്തമാണ് അഫ്ഗാൻ ജനതയെ കാത്തിരിക്കുന്നത്. അടുത്ത കഠിനമായ ശൈത്യകാലത്തിലേക്കായി ഒരു ബില്യൺ യുഎസ് ഡോളർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ 15 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ് കടന്നു പോകുന്നതോന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഒദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.