ഹിമാചൽ പ്രദേശിൽ സന്ദർശിക്കുവാൻ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളുടെ ഭൂപടത്തിനുള്ളിൽ തന്നെയായിരുന്നു ബഗളാമുഖീ ധാമെങ്കിലും മുൻധാരണകൾ ഇല്ലാതിരുന്നതുകൊണ്ട് യാത്രാപദ്ധതിയിൽ അതുൾപ്പെട്ടിരുന്നില്ല. കാംഗ്രയ്‌ക്ക് ചുറ്റുപാടുമുള്ള ക്ഷേത്രഭൂമികൾ സന്ദർശിക്കുമ്പോൾ, തുരുമ്പെടുത്ത ഒരു വായനയുടെ ശേഷിപ്പിൽ നിന്നോ അതോ ആരിൽ നിന്നെങ്കിലും കേട്ടറിഞ്ഞതോ എന്ന് സ്ഥിരീകരിക്കാനാകാത്ത വിധം ഹിമാചൽപ്രദേശിൽ എവിടെയോ ഒരു ബഗളാമുഖീ ക്ഷേത്രം ഉണ്ടെന്ന തോന്നൽ എന്റെ മനസ്സിലുണ്ടായി. അതെ കുറിച്ച് സഹയാത്രികനോട് പറഞ്ഞപ്പോൾ മുൻനിശ്ചയിക്കപ്പെട്ട യാത്ര പദ്ധതിയിൽ ഒരു പുനർക്രമീകരണം നടത്തുവാൻ തീരെ താല്പര്യം ഇല്ലാതിരുന്നതുകൊണ്ട് നിസംഗ ഭാവത്തോടെ അവൻ എന്നെ നോക്കി. പിന്നീട് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചില്ല. ജ്വാലാമുഖിയും ചിന്തപൂർണിയും കണ്ടുകഴിഞ്ഞു കാംഗ്രയിലേക്ക് പോകുമ്പോൾ ടാക്സി ഡ്രൈവർ പറഞ്ഞു മടങ്ങുമ്പോൾ ബഗളാ മുഖീ ധാമിൽ കൂടി ദർശനം നടത്തിയാൽ നന്നായിരിക്കുമെന്ന്. ‘ സഹി ഹേ ‘ എന്ന് താമസംവിനാ ഞാൻ താല്പര്യമറിയിച്ചു. ആനന്ദലബ്ധിക്കു ഇനിയെന്തു വേണ്ടു എന്ന് ആരായുന്ന മട്ടിൽ എന്നിലേക്ക് ഒരു നോട്ടമയച്ചു സഹയാത്രികനായ സുഹൃത്ത് പറഞ്ഞു ‘ ഇനിയിപ്പോൾ പരാതിയുണ്ടാവില്ലല്ലോ?’.
ചിന്തപൂർണി – കാംഗ്ര ഹൈവേയിൽ കാംഗ്രയിൽ നിന്ന് 30 കിലോമീറ്റർ മാറി ബൻഖണ്ടി എന്ന സ്ഥലത്തു മുഖ്യ പാതയ്‌ക്കരികിലാണ് ബഗളാമുഖീ ധാമ്. നേപ്പാളിലും മധ്യ പ്രദേശിലെ ദാതിയ, നൽഖേഡ് തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ ഈ മഹാവിദ്യക്കു വലിയ ക്ഷേത്രങ്ങളുള്ളതായി അറിയാമായിരുന്നെങ്കിലും ഹിമാചൽ പ്രദേശിലുള്ള ബഗളാമുഖീ ധാമിനെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നില്ല. ഗുഹാമുഖത്തെ ശാക്തേയ വിധികളുടെ പാരമ്പര്യം നിലനിന്നിരുന്ന ദേവതാസ്ഥാനമാണ് ഇവിടമെങ്കിലും ഭാരതത്തിലെ ശക്തിപീഠങ്ങളുടെ പട്ടികയിൽ ഈ ക്ഷേത്രമുൾപ്പെട്ടിട്ടില്ല.
മുഖ്യ പാതയോടു ചേർന്നു തന്നെ, ബഗളാമുഖീ നാമം ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള അലങ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു കമാനം ഉണ്ട്. അവിടെ നിന്ന് ഏതാനും പടവുകൾ താഴേയ്‌ക്കിറങ്ങി വേണം ക്ഷേത്രപരിസരത്ത് എത്തുവാൻ. സന്ദർശകരുടെ തിരിച്ചറിയൽ രേഖകൾ ഇവിടെ പരിശോധിക്കാറുണ്ട്. തിരക്കുണ്ടായിരുന്നെങ്കിലും സന്ദർശകരെ ബുദ്ധിമുട്ടിക്കും വിധത്തിലുള്ള മറ്റു നടപടി ക്രമങ്ങളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ചൈത്ര മാസത്തിൽ പുഷ്പിണിയായ കൊന്നക്കാടു പോലെ പീതവർണ്ണത്തിൽ പ്രശോഭിക്കുന്ന ക്ഷേത്ര നിർമ്മിതികൾ. ബഗളാമുഖിയ്‌ക്കു പീതാംബരി എന്നു കൂടി പേരുണ്ട്. ശാക്തേയ മതങ്ങളിൽ എന്ന പോലെ ബൗദ്ധതന്ത്രത്തിലും ബഗളാമുഖീ സങ്കല്പത്തിന് വിശേഷ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ ബഗളാമുഖിയുമായി ബന്ധപ്പെട്ടു പല പുരാവൃത്തങ്ങൾ പറയപ്പെടുന്നുണ്ട്. അതിലൊന്ന് മഹാവിഷ്ണുവിന്റെ അഭ്യർത്ഥന മാനിച്ചു പരാശക്തി ഹരിദ്ര ( മഞ്ഞൾ )തടാകത്തിൽ നിന്ന് അവതാരമെടുത്തതാണ് ബഗളാമുഖി എന്നതാണ്. അതുകൊണ്ട് മഞ്ഞ നിറത്തിനു ഇവിടെ വളരെ പ്രാധാന്യം കല്പിക്കുന്നു. പൂജാപുഷ്പങ്ങൾ, ഉടയാട, നിവേദ്യം മുതലായവയൊക്കെ ഇവിടെ മഞ്ഞ നിറത്തിൽ ആണ് എന്ന് മാത്രമല്ല പുരോഹിതരും പീതാംബര ധാരികളാണ്.
മുഖ്യ ശ്രീകോവിലിനു സമീപത്തായി ഇരു വശങ്ങളിലും രണ്ട് പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. ഒന്ന് ലങ്കാധിപതി രാവണന്റെയും മറ്റേതു ബലശാലി ഹനുമാന്റെയും. ഈ രണ്ടു പ്രതിമകളും ആധുനിക രീതിയിൽ പണിതീർത്ത സാമാന്യ വലിപ്പമുള്ളവയാണ്. മറ്റെങ്ങും പതിവില്ലാത്ത വിധം രാവണന് ഈ സന്നിധിയിൽ ഒരു സ്ഥാനം കല്പിച്ചിരിക്കുന്നു. ലങ്കേശൻ ഇവിടെ ഗുഹാന്തർഭാഗത്തു ബഗളാമുഖിയെ ഉപാസിച്ചിട്ടുണ്ടത്രേ. ക്ഷേത്രത്തിന്റെ ഉല്പത്തി ചരിത്രം രാവണനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബഗളാമുഖിയെ ഒരു സ്തംഭന മൂർത്തിയായി കൂടി കരുതുന്നത് കൊണ്ട് ധാരാളം യോദ്ധാക്കൾ ബഗളാമുഖിയെ ഉപാസിച്ചിരുന്ന ചരിത്രമുണ്ട്. രാവണ നിഗ്രഹം സാധ്യമാക്കുവാൻ രാവണന്റെ ഉപാസനാ മൂർത്തിയുടെ പ്രീതി രാമനും ലഭ്യമായിരിക്കണം എന്നതുകൊണ്ട് ഹനുമാനും ഇവിടെ വന്ന് ഉപാസന നടത്തിയിട്ടുണ്ടത്രേ. ഇത്തരം പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിരിക്കുന്നതാണ് പ്രസ്തുത പ്രതിമകൾ.
ശിലാനിർമ്മിതമായ ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചു ഗർഭ ഗൃഹത്തിൽ പ്രത്യേക പീഠത്തിൽ പ്രതിഷ്ഠ ചെയ്തിരിക്കുന്ന ബഗളാ മുഖീ രൂപം കണ്ടു. കൃഷ്ണ ശിലയിലുള്ള പ്രതിഷ്ഠയിൽ കിരീടം, കണ്ണുകൾ, നാസിക, നാസികാഭരണം തുടങ്ങിയവ സ്വർണം പൊതിഞ്ഞിരിക്കുന്നു. പീതാംബരം ചുറ്റി മഞ്ഞപൂവുകൾ കൊണ്ട് അലമ്കൃതമായിരുന്ന ദേവീ രൂപത്തോട് ചേർന്നു തന്നെ ഇരുവശങ്ങളിലും മഹാദേവനും ഗണപതിയും സാന്നിധ്യമാകുന്നു. ശിവന്റേത് വെണ്ണകല്ലിലുള്ള പൂർണ്ണ കായ പ്രതിഷ്ഠയാണ് ഗണപതിയുടേത് കൃഷ്ണ ശിലയും. കൊക്കിന്റെ രണ്ടു പ്രതിമകൾ കൂടി മുഖ്യ പ്രതിഷ്ഠയോടൊപ്പം കാണാം. ബഗളാമുഖിയ്‌ക്കു പക്ഷിമുഖി എന്ന് കൂടി പേരുണ്ട്. താന്ത്രിക ഗ്രന്ഥങ്ങൾ പലതിൽ ബഗളാമുഖിയുടെ വിവിധ സങ്കൽപ്പങ്ങളും ഭാവങ്ങളും പറഞ്ഞിട്ടുള്ളതിൽ പക്ഷിമുഖിയെന്നത് അധികമായി കാണാം. അതുകൊണ്ട് ഇവിടെ കാണുന്ന കൊക്കിന്റെ രൂപങ്ങൾ അത്തരം ഭാവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ദർശനം കഴിഞ്ഞു പുറത്തിറങ്ങി. സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റു ആ ഭൂമികയുടെ പീത ശോഭ പൊൻപ്രഭയായിരിക്കുന്നു. ധാരാളം ഹോമകുണ്ഡങ്ങൾ അവിടെയുണ്ട്. അതിനു ചുറ്റും ഹവനം നടത്തുന്നവരുടെ എണ്ണം മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലായിരുന്നു. ബഗളാ മുഖിയെ സ്തംഭന മൂർത്തിയായി കരുതുന്നതുകൊണ്ട് തന്റെ അഭ്യുദയത്തിന് പ്രതിബന്ധമായിരിക്കുന്നതെന്തും സ്തംഭിപ്പിക്കുന്നതിനാണു ഇവിടെ ഹവനം നടത്തുന്നതെന്നു അതിൽ പങ്കാളികളായ ഒരു കൂട്ടർ പറഞ്ഞു. ഹവന വസ്തുക്കൾ പലതുണ്ടെങ്കിലും അതിൽ വറ്റൽ മുളകിന് വലിയ പ്രാധാന്യം കൊടുത്തു കാണുന്നു. പുരോഹിതന്റെ നിർദ്ദേശാനുസരണം ഹവനകുണ്ഡത്തിനു ചുറ്റുമിരുന്നു ഇടം കൈകൊണ്ടു ദ്രവ്യങ്ങൾ അഗ്നിയിൽ അർപ്പിച്ചു ദേവീ പ്രീതി വരുത്തുകയാണ് ചിലർ.
ബഗളാമുഖീ എന്ന മഹാവിദ്യയെ പ്രതീകവത്കരിക്കുന്ന രൂപങ്ങളിൽ സാധാരണയായി കാണാറുള്ളത് ദൈത്യ രസന ഇടം കൈ കൊണ്ട് വലിച്ചു നീട്ടി വലം കൈയ്യിലെ ദണ്ഡ് കൊണ്ട് മർദ്ദിക്കാൻ ഒരുമ്പെടുന്ന ഒരു രൂപമാണ്. ബൗദ്ധ കേന്ദ്രങ്ങളിൽ ചിലയിടത്തു ചതുർഭുജയായി ചിത്രീകരിക്കുന്നതും കണ്ടിട്ടുണ്ട്. മനസ്സിനേയും പ്രാണനെയും ഒരേ സ്ഥാനത്തു സ്തംഭിപ്പിച്ചു അനന്ത ആനന്ദ അനുഭൂതിയെ സാധകന് പ്രദാനം ചെയ്യുന്നവളാണ് ബഗളാമുഖി. സാധനയുടെ ഒരു ഉയർന്ന തലമാണ് ബഗളാമുഖീ സാധന. ശത്രു സ്തംഭംനത്തിനുള്ള കഴിവുനേടാൻ യോദ്ധാക്കളും ബഗളാ മുഖീ സാധനകൾ ചെയ്തിട്ടുണ്ട്. ‘ ബ്രഹ്‌മാസ്ത്രം ‘ എന്ന പേരിലുള്ള ഭാവമാണ് യോഗികളുടെ സാധനയിലുള്ളത്. മായയെ ഭേദിക്കുന്ന അസ്ത്രമായി വർത്തിച്ചു ബ്രഹ്മജ്ഞാനം പ്രദാനം ചെയ്യുന്നവൾ എന്ന് സാരം. ഇങ്ങനെയൊക്കെ ആണെങ്കിലും ലൗകിക ജീവിതം വര്ണാഭമാക്കാൻ വര സാഫല്യത്തിനു അണയുന്നവരാണ് ഇവിടെ അധികം. 1905 ഇൽ കാംഗ്രയിൽ ഉണ്ടായ ഭൂകമ്പം ബഗളാമുഖിയ്‌ക്കു ചുറ്റുമുള്ള എല്ലാ വലിയ കെട്ടിടങ്ങളെയും കരിങ്കല്ലിൽ തീർത്ത ആരാധനാലയങ്ങെളെയും ആകപ്പാടെ തകർത്തു കളഞ്ഞപ്പോൾ ഈ ക്ഷേത്രം ഒന്ന് കുലുങ്ങിയത് കൂടിയില്ല എന്നുള്ളത് വിശ്വാസികളിൽ ഈ ക്ഷേത്രത്തോടും ഇവിടത്തെ ആചാരങ്ങളോടുമുള്ള ആഭിമുഖ്യം വർധിപ്പിച്ചു.മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയും , മുൻ പ്രസിഡണ്ട് പ്രണബ് മുഖർജിയും ഒക്കെ ഇവിടെ ഹവനം നടത്തിയിട്ടുണ്ട്.
ദേവീ പാദങ്ങൾ മുദ്രണം ചെയ്ത ഒരു വെണ്ണക്കൽ പീഠം വരുന്ന ഭക്തർ തൊട്ടു വന്ദിക്കാറുണ്ട്. പാദമുദ്രകൾക്ക് മുകളിൽ ഒരു രജത കവചമുണ്ട്. രാവിലെ പത്തു മണിമുതൽ ഉച്ച തിരിഞ്ഞു മൂന്ന് മണിവരെ നിത്യാന്നദാനം നടത്തുന്നുണ്ടിവിടെ. തൊട്ടടുത്തായി ബൻഖൻഡേശ്വര് ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്നു. വളരെ പ്രാചീനമായിരുന്ന ക്ഷേത്രമാണെങ്കിലും അവിടെ ഇപ്പോഴുള്ളത് സമീപകാലത്ത് പുനരുദ്ധരിച്ച ശ്രീകോവിലാണ്. താഴെ ഹവനകുന്ധങ്ങളിൽ തീ ഉയരുന്നു മേലെ തീ കെട്ടു തുടങ്ങിയിരിക്കുന്നു. കാംഗ്രയിലേക്ക് മടക്കം.
എഴുതിയത് രവിശങ്കർ