ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിലൂടെ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അനഭിമതരായവരെ ഒതുക്കാനുള്ള കരുനീക്കം ശക്തമെന്ന് സൂചന. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കെ.കെ ഷൈലജയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും എ.എം ആരിഫിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാനും കരുനീക്കം നടക്കുകയാണ്. കൊല്ലത്ത് മുസ്ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് ആരിഫിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും മാറ്റിനിർത്താനും ചരടുവലി നടക്കുന്നതായി പാർട്ടി വൃത്തങ്ങളിൽ തന്നെ അടക്കം പറച്ചിലുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽ നിന്നും വിജയിച്ച ഏക അംഗമായ ആലപ്പുഴയിൽ നിന്നുള്ള ആരിഫിന്റെ വളർച്ച ആലപ്പുഴയിലെ പാർട്ടിയെ ഒരു നേതാവിന്റെ കീഴിൽ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന നിരീക്ഷണം ചില സംസ്ഥാന നേതാക്കൾക്കുണ്ട്. സംസ്ഥാന സെക്രട്ടറിയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആരിഫിന്റെ സ്ഥാനാർത്ഥിത്വം ഒഴിവാക്കാനായുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇരവിപുരം എം.എൽ.എ എം നൗഷാദിനെ കൊല്ലത്ത് സ്ഥാനാർത്ഥിയാക്കാനാണ് ആലോചന.
അടുത്തടുത്ത രണ്ട് മണ്ഡലങ്ങളിൽ മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും കൊല്ലം പിടിക്കാൻ നൗഷാദിലൂടെ ആകുമെന്നും വാദം സ്ഥാനാർഥി നിർണ്ണയ വേളയിൽ ഉയർത്തും. തന്ത്രം വിജയിച്ചാൽ വി.എസ് പക്ഷത്തുനിന്നും ഔദ്യോഗികപക്ഷത്തെ ചിലരുടെ വിശ്വസ്തയായി മാറിയ കേന്ദ്രകമ്മറ്റി അംഗം സി.എസ് സുജാതയുടെ പേരാകും ഇക്കുറി ആലപ്പുഴയിലേക്ക് ഒരു വിഭാഗം ഉയർത്തികാട്ടുക.
മട്ടന്നൂർ നിയമസഭ മണ്ഡലത്തിൽ എംഎൽഎയായ ഷൈലജയെ കണ്ണൂർ ലോക്‌സഭ മണ്ഢലത്തിൽ നിന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ട്.
എം.എൽ.എ മാരെ മത്സരിപ്പിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്നത് തിരിച്ചടി ആകുമെന്ന വാദമുഖം ചർച്ചകളിൽ ഉയരാനിടയുണ്ട്. എന്നാൽ മട്ടന്നൂരിലെ ഉപതെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്നും അതിലൂടെ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ കറ കഴുകികളയാമെന്നുമുള്ള ന്യായമാകും എതിർപക്ഷത്തിനുള്ള മറുപടിയായി നൽകുക. ഇതേ സമയം പത്തനംതിട്ടയിൽ നിന്നും മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ പേരാകും ഉയർന്നുവരുക.