നാവിഗേഷൻ സിസ്റ്റം NaVIC-ന്റെ പരിധി ഇന്ത്യയ്‌ക്കപ്പുറത്ത് 1,500 കിലോമീറ്ററിൽ നിന്നും 3,000 കിലോമീറ്ററായി വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അഥവാ NaVIC-ന്റെ പരിധി വർദ്ധിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.
1,500 കിലോമീറ്ററിൽ നിന്നും 3,000 കിലോമീറ്ററിലേക്ക് വർദ്ധിപ്പിക്കാനാണ് നീക്കം. ഭാരത് മണ്ഡപത്തിൽ നടന്ന സിഎസ്‌ഐആർ സ്ഥാപക ദിന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പരിധി വികസിപ്പിക്കുന്നതോടെ ഇന്ത്യയ്‌ക്കപ്പുറം മറ്റ് രാജ്യങ്ങളിലേക്കും സിഗ്നലുകൾ ലഭ്യമായി തുടങ്ങും. ഏഴ് ഉപഗ്രഹങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് NaVIC രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയതായി 3,000 കിലോമീറ്ററിലേക്ക് പരിധി വർദ്ധിപ്പിക്കുന്നതിന് ഐഎസ്ആർഒയ്‌ക്ക് നാവിഗേഷൻ ഉപഗ്രഹങ്ങൾ വിക്ഷേപിക്കേണ്ടതായി വന്നേക്കും. നിലവിൽ രണ്ട് രീതിയിലാണ് ഇതിന്റെ ഉപയോഗം തരം തിരിച്ചിരിക്കുന്നത്. സാധാരണ ഉപയോക്താക്കൾക്കുള്ള സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ്, സുരക്ഷാ ഏജൻസികളും സായുധ സേനകളും ഉൾപ്പെടുന്ന സേനകൾക്കുള്ള സേവനം എന്നിവയാണ് രണ്ട് വിഭാഗങ്ങൾ.