ന്യൂഡൽഹി: പത്ത് ലക്ഷം യുഎസ് വിസാ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് നിർണായക നേട്ട വിവരം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ അപേക്ഷകൾ 2023-ൽ ലഭിച്ചിരുന്നു.
വിസ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിർദ്ദേശിച്ചിരുന്നു. അതിനാൽ, ഹൈദരാബാദ് പോലെയുള്ള നഗരങ്ങളിൽ വിദേശകാര്യ മന്ത്രാലയം കൂടുതൽ സമിതികൾ ആരംഭിക്കുന്നതിന് അംഗീകാരം നൽകി. വിസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലമാണ് ഈ വർഷം ഒരു ദശലക്ഷം വിസ അപേക്ഷകൾ നൽകാൻ എംബസിക്ക് സാധിച്ചതെന്നും യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
‘ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇന്ത്യയിലെ യുവാക്കളെ കഴിയുന്നത്ര അമേരിക്കയിലേക്ക് ക്ഷണിക്കുന്നതിനും യുഎസ്-ഇന്ത്യ സൗഹൃദം നേരിട്ട് അനുഭവിക്കുന്നതിനും ഇനിയും അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ, ജോലി അന്വേഷിക്കുന്നവർ, വിനോദസഞ്ചാരികൾ എന്നിവർക്കായാണ് ഇത്തവണ യുഎസിലേക്ക് വിസ ലഭിച്ചിട്ടുള്ളത്. 2022-ൽ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്ക സന്ദർശിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് മിഷൻ റിപ്പോർട്ടനുസരിച്ച്, ലോകമെമ്പാടുമുള്ള വിസ അപേക്ഷകളിൽ 10 ലക്ഷത്തിലധികം പേരും ഇന്ത്യക്കാരാണ്. അപേക്ഷകളിൽ 20 ശതമാനവും വിദ്യാർത്ഥി വിസയ്‌ക്കും 65 ശതമാനം പേർ തൊഴിൽ വിസയ്‌ക്കുമായി അപേക്ഷിച്ചവരാണ്.