ബെംഗളൂരു: കാർ പൂളിംഗ് നിരോധിച്ച് കർണ്ണാടക ഗതാഗത വകുപ്പ്. കുറ്റം ആവർത്തിക്കുന്നവർക്ക് 10,000 പിഴ ചുമത്തുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സജീവമായി തുടരുന്ന കാബ് സർവീസുകളുടെ അസോസിയേഷനിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. രജിസ്റ്റർ ചെയ്യാത്ത കാറുകൾ കാബുകളായി (കാർ പൂളിംഗ്) ഉപയോഗിക്കാൻ കഴിയില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
വാണിജ്യ ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യാത്ത, വെള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചിട്ടുള്ള കാറുകൾ പുതിയ ഉത്തരവ് പ്രകാരം കാബുകളായി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ കാബുകളായി ഉപയോഗിക്കുന്നത് നഗരത്തിൽ പതിവായ സാഹചര്യത്തിലാണ് നടപടി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ആറ് മാസത്തേക്ക് വാഹനത്തിന്റ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) റദ്ദാക്കുകയും 5,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ഈടാക്കുകയും ചെയ്യും.
ഒരേ സ്ഥലത്തേക്ക് പോകേണ്ട ഒന്നിലധികം ആളുകൾ ഒരു കാറിൽ സഞ്ചരിക്കുന്നതാണ് കാർ പൂളിംഗ്. കാർ യാത്ര പങ്കുവയ്ക്കലാണിത്. ഉദാഹരണത്തിന്, ഒരേ ജോലി സ്ഥാപനത്തിലേക്ക് എത്തേണ്ടവർ വ്യത്യസ്ത വാഹനങ്ങളിലായി പോകുന്നതിന് പകരം ഒറ്റ കാറിൽ പോകുന്നു, ഇതുവഴി വിവിധ കാറുകളിൽ ഉപയോഗിക്കേണ്ട ഇന്ധനം ലാഭിക്കാൻ സാധിക്കുന്നു. യാത്രാ ചെലവ് കുറയ്ക്കുന്നതിനൊപ്പം ട്രാഫിക് ജാം കുറയ്ക്കാനും കാർ പൂളിംഗ് സഹായിക്കുന്നു. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നത് കാബ് സർവീസുകളെ ബാധിക്കുമെന്നതിനാലാണ് കാർ പൂളിംഗിനെതിരെ അസോസിയേഷൻ രംഗത്തെത്തിയത്.