തൃശൂർ: സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തൃശൂരിൽ നടന്ന ഐതിഹാസിക സമരം രാഷ്‌ട്രീയ പ്രേരിതമായ ഒരു സമരമല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സമരത്തിൽ ഒരു തരിമ്പ് പോലും രാഷ്‌ട്രീയമില്ല. കരുവന്നൂരിൽ നടന്ന തട്ടിപ്പ് കാരണം ജീവൻ ഹോമിക്കപ്പെട്ടവരുടെ കുടുംബങ്ങൾ പദയാത്രയുടെ ഭാഗമായി. ഇതൊരു രാഷ്‌ട്രീയ സമരം അല്ലാത്തതുകൊണ്ടാണ് അവർ ഈ വേദിയിലെത്തിയത്. ഇതിന് കക്ഷി രാഷ്‌ട്രീയമില്ല. പദയാത്രയിൽ അണിനിരന്ന ആയിരക്കണക്കിന് ആളുകളിൽ എല്ലാ പാർട്ടികളിലുംപ്പെട്ട, ഒരു രാഷ്‌ട്രീയവും ഇല്ലാത്ത, പണം നഷ്ടപ്പെട്ട നിരപരാധികളായിട്ടുള്ള ഒരുപാട് പേർ പങ്കെടുത്തിട്ടുണ്ട്. സുരേഷ് ഗോപി നയിച്ച സമരം സഹകരണമേഖലയെ തകർക്കാനല്ല, സഹകരണ മേഖലയെ ശക്തിപ്പെടുത്താനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സഹകരണ മേഖലയെ സുതാര്യമായി ജനങ്ങൾക്ക് വേണ്ടി നിലനിർത്താനാണ് ഈ പോരാട്ടം നടത്തുന്നത്. സഹകരണ മേഖലയിലെ പുഴുക്കുത്തുകളോടാണ് സന്ധിയില്ലാത്ത പോരാട്ടം ഞങ്ങൾ നടത്തുന്നത്. പാവപ്പെട്ടവന്റെ ചോരയും നീരും കൊണ്ടാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ വർന്നു പന്തലിച്ചത്. അത് അദാനിയും അമ്പാനിയും നിക്ഷേപിച്ചിട്ടല്ല. കൂലിവേല ചെയ്യുന്നവൻ, ഓട്ടോറിക്ഷ ഓടിക്കുന്നവൻ, അധ്യാപകർ, പെൻഷൻകാർ ഇവിരുടെയെല്ലാം പണമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഇവിടെ നിക്ഷേപിച്ചവരുണ്ട്. ഇവരുടെയെല്ലാം സമ്പാദ്യമാണ് കൊള്ളയടിക്കപ്പെട്ടത്.
കരുവന്നൂരിലെ അഴിമതിക്കെതിരെ രംഗത്തു വന്നവർ സാധാരണക്കാരാണ്. ഇവിടെ നടക്കുന്ന കള്ളപ്പണ ഇടപാടും അഴിമതിയും പുറത്തു കൊണ്ടു വന്നത് ഇഡിയോ ബിജെപിയോ സുരേഷ് ഗോപിയോ അല്ല. കരുവന്നൂരിൽ പണം നിക്ഷേപിച്ചിരിക്കുന്ന പാവങ്ങളാണ്. ആദ്യം പരാതി കൊടുത്തത് എകെജി സെന്ററിലാണ്. പരാതിപ്പെട്ടത് പാർട്ടിക്കാർ തന്നെ. മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയുമാണ് അവർ ആദ്യം കണ്ടത്. കുറ്റവാളികൾ ആരാണെന്ന് സിപിഎമ്മിന് അറിയാം. പക്ഷെ, പാർട്ടിയുടെ അന്വേഷണ കമ്മീഷൻ സത്യം പുറത്തു കൊണ്ടുവരാൻ തയ്യാറായില്ല. സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടിയുള്ള സമരമല്ല ഇവിടെ നടക്കുന്നത്. അതിന് ഞങ്ങൾക്ക് സമരം നടത്തേണ്ട ആവശ്യവുമില്ല. അതുകൊണ്ട് ഈ സമരം ഒരു തരത്തിലും രാഷ്‌ട്രീയമല്ല.
കേരളം മുഴുവൻ സഹകരണ കൊള്ളയ്‌ക്ക് യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ് നേതൃത്വം നൽകുന്നത്. അവർ കെവൈസിയെ എതിർത്തു. സഹകരണ ബാങ്കുകളിൽ കെവൈസി കൊണ്ടു വന്നിരുന്നുവെങ്കിൽ ഈ തട്ടിപ്പ് ഇവിടെ നടക്കുമായിരുന്നില്ല. കേന്ദ്ര നിർദ്ദേശങ്ങളെ ഇരുപാർട്ടികളും എതിർത്തു. ആർബിഐയുടെ നിർദ്ദേശാനുസരണം രാജ്യത്തെ എല്ലാ ബാങ്കുകളും പൊതു സോഫ്റ്റ്‍വെയർ കൊണ്ടുവരണം എന്നതിനെ കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. കേന്ദ്ര നിമയം അംഗീകരിക്കാത്തതുകൊണ്ടാണ് ലക്ഷകണക്കിന് നിക്ഷേപകർ വഴിയാധാരമാകുന്നത്. കണ്ണനും കരീമും സതീശനും മാത്രമല്ല, കരുവന്നൂരിന്റെ പങ്ക് പറ്റിയവർ കണ്ണൂരിലും ഉണ്ടെന്നാണ് പറയപ്പെടുന്നത്. സുരേഷ് ഗോപിയുടെ ഒരു പദയാത്രയിൽ ഇത് അവസാനിക്കുമെന്ന് ആരും വിചാരിക്കേണ്ട. സുരേഷ് ഗോപി ഇവിടെ തന്നെ ഉണ്ടാകും. ഈ തൃശൂരിന്റെ മണ്ണിൽ തന്നെ ഉണ്ടാകും. അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്ന വരെ സുരേഷ് ഗോപി വടക്കുംനാഥന്റെ മണ്ണിൽ സമരം തുടരും- കെ.സുരേന്ദ്രൻ പറഞ്ഞു.