ഒറീസ സംസ്ഥാനത്തിന്റെ ദക്ഷിണ കവാടം കടന്നു ചെന്നാലുള്ള പ്രധാന റെയിൽവേ സ്റ്റേഷനായ ബ്രഹ്‌മപുരിൽ ആ പ്രഭാതത്തിൽ ചെന്നിറങ്ങിയത് യാദൃശ്ചികമായാണ്. മുന്നൊരുക്കങ്ങളൊന്നുമില്ലാത്ത തനിച്ചുള്ള ആസാം യാത്രയിൽ വിശാഖപട്ടണം വരെ ട്രെയിനിൽ പ്രയാസമേതുമില്ലാതെ വന്നെത്തി . അവിടെ വിശ്രമിച്ച ശേഷം, കൊൽക്കട്ട വരെ ട്രെയിനിലെ ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യണം എന്ന തീരുമാനം കുറച്ചു സാഹസികമാണെന്നറിയാമായിരുന്നിട്ടും അന്നെങ്കിലും തിരക്ക് അല്പം കുറവായിരിക്കുമെന്ന നേരിയ പ്രതീക്ഷയോടെയാണ് അടുത്ത പ്രഭാതത്തിൽ ട്രെയിനിൽ കയറാനെത്തിയത് . ഒറീസയിൽ ഏതെങ്കിലും സ്റ്റേഷനിൽ ചെന്നിറങ്ങി റോഡിലൂടെയുള്ള തുടർയാത്രയാണ് അഭികാമ്യമെന്ന തിരിച്ചറിവ് ട്രെയിനിൽ ഒരു മണിക്കൂർ ചിലവഴിച്ചപ്പോൾ തന്നെയുണ്ടായി.

ഒറീസ്സയിലെ എല്ലാ പ്രധാന നഗരങ്ങളേയും ബന്ധിപ്പിച്ചുള്ള ഗതാഗത സൗകര്യങ്ങൾ ബ്രഹ്‌മപുരിലുണ്ട് എന്നറിയാവുന്നതുകൊണ്ടും ഇനിയും മുന്നോട്ടുള്ള ട്രെയിൻ യാത്ര അത്രകണ്ടു സുഖകരമാവില്ല എന്നതുകൊണ്ടും ആ സ്റ്റേഷനിൽ ഇറങ്ങാനുള്ള തീരുമാനം ശരിയോ എന്ന് പുനരാലോചിക്കേണ്ടിവന്നില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബ്രഹ്മപുരിലെ പ്രധാന ബസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ പൊടുന്നനെയാണ്,അവിടെ നിന്ന് 30 കി. മീ ദൂരെ പുരുഷോത്തമ്പുരിലുള്ള താരാ താരിണി ശക്തിപീഠത്തെ കുറിച്ച് ഓർമ്മ വന്നത്. ‘ഒറീസ്സയിൽ മുൻപും യാത്രകൾ ചെയ്തിട്ടുട്ടെങ്കിലും പൂർണ്ണ ഗിരിയെന്ന താരിണി മലയിൽ പുകൾകൊണ്ട് നിൽക്കുന്ന ശക്തിപീഠം ഇതുവരെയും സന്ദർശിക്കാനായിട്ടില്ല. ഒരു പക്ഷേ ഇന്നായിരിക്കും അതിനുള്ള മുഹൂർത്തം.’ താരാ താരിണി ക്ഷേത്രത്തിലേക്കു ബ്രഹ്മപുരിൽ നിന്ന് വേണ്ടുവോളം ബസ് സർവീസ് ഉണ്ട്. തിരക്കൊഴിഞ്ഞ ഒരു വാഹനത്തിൽ ഞാൻ ഇരിപ്പിടമുറപ്പിച്ചു. നഗരപ്രാന്തങ്ങൾ കടന്നു ബസ് ഗ്രാമീണ മേഖലകളിലേക്ക് കടന്നു….. ഉത്ക്കല ദേശത്തെ ഗ്രാമീണ ജീവിതത്തിന്റെ നൈരന്തര്യം, പാരിന്റെ പാദം പണിയുന്ന ഗ്രാമവാസികളുടെ ലളിത ജീവിതത്തിന്റെ നേർക്കാഴ്ചകൾ. വേദകാലഘട്ടത്തിൽ തന്നെ പുണ്യ നദിയെന്നു പ്രസിദ്ധമായ ഋഷികുല്യ തഴുകി തലോടുന്ന ഭൂമിക. ഋഷികുല്യയുടെ പ്രഭവ സ്ഥാനത്തെ മലയുടെ പേര് ഋഷിമലയെന്നാണ്. വേദകാല ഘട്ടത്തിൽ ഋഷികൾ വരുണ യജ്‌ഞം നടത്തിയെന്നും യജ്ഞ കുണ്ഡത്തിൽ നിന്നും ഒരു ശിവലിംഗവും ശീർഷത്തിൽ നിന്ന് ഈ നദിയും സംഭൂതമായിയെന്നും മറ്റുമുള്ള ഐതീഹ്യങ്ങൾ പ്രദേശവാസികളിൽ നിലനിൽക്കുന്നു. എന്തായാലും ഭാഗീരഥിയുടെ ജ്യേഷ്ഠ സഹോദരിയെന്ന് പരികല്പനയുള്ള ഋഷികുല്യയും പാപനാശിനിയായ ഒരു പുണ്യ നദിയെന്നു വിശ്വാസികൾ കരുതുന്നു. മഹാ നദിയ്‌ക്കും ഗോദാവരിയ്‌ക്കും ഇടയ്‌ക്കുള്ള കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇപ്രദേശം അശോക ചക്രവർത്തിയുടെ കാലത്തു ബൗദ്ധധർമ്മ പ്രചരണം നടന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നുകൂടിയായിരുന്നു. അങ്ങനെ വൈദിക ബൗദ്ധ പാരമ്പര്യങ്ങൾ പേറിയിരുന്ന സമ്പന്നമായ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകൾ പലതും മൂടിവച്ചു പുഞ്ചിരി തൂകുന്ന ഗ്രാമങ്ങൾ. ക്ഷേത്രത്തിലേയ്‌ക്ക് പോകാൻ ബസ് ഇറങ്ങേണ്ട കവല അറിയപ്പെടുന്നത് താരാ താരിണി എന്നാണ്. അവിടെ നിന്ന് രണ്ടു കിലോമീറ്റർ മറ്റു ചെറിയ വാഹനങ്ങളെ ആശ്രയിച്ചുവേണം ക്ഷേത്രം നിലകൊള്ളുന്ന താരിണിമലയുടെ അടിവാരത്തു ചെല്ലാൻ. കവലയിൽ ക്ഷേത്രത്തിലേക്കുള്ള വഴികാട്ടിയായി ഒരു ഗോപുരമുണ്ട്. ആധുനിക നിർമ്മിതിയെങ്കിലും കലാമൂല്യമുള്ള ദശമഹാവിദ്യാശില്പങ്ങൾ അതിൽ രൂപകല്പന ചെയ്തിട്ടുണ്ട്. ഭൂ നിരപ്പിൽ നിന്ന് ഏകദേശം 700 അടിയോളം ഉയരമുള്ള ചെറു ശൈലമാണ് താരിണിമല. പൂർണഗിരിയെന്നും രത്നഗിരിയെന്നും കൂടി ഈ മല അറിയപ്പെടുന്നുണ്ട്. മലമുകളിലെത്തുന്നതിനു ആയിരത്തോളം പടവുകളുള്ള ഒരു പാതയും വാഹനങ്ങൾ കടന്നു ചെല്ലാൻ പാകത്തിന് മറ്റൊരു പാതയും ഇതിനു പുറമേ കേബിൾ കാർ സൗകര്യവുമുണ്ട്. പടവുകൾ ഉള്ള പാതയിൽ അന്ന് ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതുകൊണ്ട് വാഹനങ്ങൾ മലമുകളിൽ കടന്നു ചെല്ലാൻ പാകത്തിനുള്ള പാതയിലൂടെ സഞ്ചരിയ്‌ക്കാമെന്നു തീരുമാനിച്ചു. ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള മറ്റു സ്വകാര്യ വാഹനങ്ങൾക്ക് മുകളിലേക്കു പോകാൻ അനുമതിയില്ല. വലിയ തിരക്കുള്ള ദിനങ്ങളിൽ ചിലപ്പോൾ ഇരുചക്ര വാഹനങ്ങളും കടത്തി വിടുകയില്ല. ക്ഷേത്ര ഭരണ സമിതിയുടെ വക വാഹനം ഓരോ പതിനഞ്ച് മിനുട്ട് ഇടവിട്ട് മലമുകളിലേക്കു സർവീസ് നടത്തുന്നുണ്ട്. ക്ഷേത്രത്തിലേയ്‌ക്കുള്ള പൂജാദ്രവ്യങ്ങളും മറ്റും അടിവാരത്തെ ചെറിയ കമ്പോളത്തിൽ നിന്നും മാത്രമേ ലഭ്യമാകുകയുള്ളൂ. മലമുകളിൽ ചുരുക്കം ചില അവശ്യ സാധനങ്ങൾ ലഭ്യമാകുന്നുണ്ട് എന്നല്ലാതെ മറ്റു കച്ചവട സ്ഥാപനങ്ങളൊന്നും അനുവദിച്ചിട്ടില്ല.

കലിംഗ വാസ്തു ശൈലിയുടെ മനോഹാരിതയും മാഹാത്മ്യവും വിളംബരം ചെയ്യുന്ന ഉത്തമമായ ക്ഷേത്ര നിർമ്മിതി. താരതമ്യേന ചെറുതെങ്കിലും പുരി, കൊണാർക്, ലിംഗരാജ് തുടങ്ങിയുള്ള ഉത്കല മഹാക്ഷേത്രങ്ങളോടൊപ്പം താരാതാരിണി ശക്തിപീഠവും വാസ്തു വിശേഷത്തിൽ ഉൽക്കട സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. കലിംഗ വാസ്തു ശൈലി അനുസരിച്ചു ദേവാലയത്തിന് മൂന്നു പ്രധാന ഭാഗങ്ങളുണ്ട് ഗർഭഗൃഹമടങ്ങുന്ന രേഖ ദേവൂല, അതിനു മുന്നിലെ മണ്ഡപമായ പീഠ ദേവൂല, അതിനു മുന്നിലെ പ്രവേശന ദ്വാരം അടങ്ങുന്ന ഖാഖ്‌ര ദേവൂല എന്നിവ. ദ്രാവിഡ ശൈലിയിൽ ഗോപുരങ്ങൾക്കാണ് വളരെ ഉയരമുണ്ടാകുക. എന്നാൽ കലിംഗ ശൈലിയിൽ ഗർഭഗൃഹത്തിനാണ് വലിപ്പകൂടുതൽ. മറ്റു രണ്ടു ഭാഗങ്ങളെക്കാൾ മനോഹരമാക്കിയാണ് ഗർഭഗൃഹം ഉൾപ്പെടുന്ന രേഖദേവൂലയുടെ നിർമ്മിതി. ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള മറ്റു കെട്ടിടങ്ങൾ പോലും ക്ഷേത്ര പ്രാകാരത്തിന്റെ ഭംഗി കെടുത്താതെ അതിനോട് പൊരുത്തപ്പെട്ടു നിൽക്കുന്ന വിധത്തിലാണ് നിർമ്മിച്ചിരിക്കുന്നതു എന്ന കാര്യത്തിൽ ക്ഷേത്ര ഭരണസമിതി അഭിനന്ദനം അർഹിക്കുന്നു. മദ ഗജങ്ങളുടെ ചാരു ശില്പങ്ങൾ ഇരുവശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന കമാനം കടന്നു ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പ്രവേശിച്ചു. തിരക്കുണ്ടായിരുന്നെങ്കിലും വളരെ നേരം ചിലവഴിച്ചു ക്ഷേത്രം ചുറ്റി കാണുന്നതിൽ യാതൊരു അസൗകര്യവും ഉണ്ടായിരുന്നില്ല. അകത്തു പീഠദേവൂലയിൽ പ്രവേശിച്ചു. ഇതു നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ നമസ്കാര മണ്ഡപത്തിന് തുല്യമായി വരും, പക്ഷേ നിർമ്മിതിയിൽ വലിയ വ്യത്യാസമുണ്ട്. ഗർഭ ഗൃഹത്തിനോട് ചേർന്ന് തൊട്ടു മുന്നിലായിട്ടാണ് ഈ നിർമ്മിതി. ഗർഭഗൃഹത്തിന്റെ പകുതിയോളം ഉയരമേ ഇതിനുള്ളു,പിരമിഡ് അകൃതിയിലുള്ള മേൽക്കൂരയും. സർവ്വാഭരണ വിഭൂഷിതകളായ സാലഭഞ്ജികകൾ മണ്ഡപത്തിനെ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു. ശ്രീകോവിലിനകത്തു ചൈതന്യകേന്ദ്രമായിരിക്കുന്ന ചെറിയ രണ്ടു ശിലകളിൽ ഒന്ന് താരയെയും മറ്റൊന്ന് താരിണിയെയും പ്രതിനിധീകരിക്കുന്നു. ശിലകൾക്ക് മുകളിൽ ദേവീമുഖം രൂപ കല്പന ചെയ്ത രജത ഗോളകകൾ ചാർത്തിയിരിക്കുന്നു. ഇതിനു പുറമേ അതിനേക്കാൾ വലിപ്പമുള്ള രണ്ടു വലിയ ലോഹ മുഖങ്ങളും സമീപത്തായുണ്ട്. ഒത്ത നടുവിലുള്ള ചതുർബാഹുവായ ഉഗ്ര താരയുടെ ലോഹ വിഗ്രഹമാണ് സന്ദർശകരുടെ അധിക ശ്രദ്ധ നേടുന്നത്. പൊതുവേ അലങ്കാരങ്ങൾ അധികവും നടത്താറുള്ളത് സാമാന്യം വലിപ്പമുള്ള ഈ വിഗ്രഹത്തിലാണ്.
51 ശക്തി പീഠങ്ങളിൽ വളരെ പ്രാധാന്യമുള്ള നാല് ശക്തി പീഠങ്ങളെ കുറിച്ച് കാളികാ പുരാണത്തിൽ പറയുന്നു. കാമാഖ്യയിൽ യോനി ഖണ്ഡവും, കാളിഘട്ടിൽ മുഖ ഖണ്ഡവും, പുരിയിൽ ( വിമല ദേവി ) പാദ ഖണ്ഡവും, താരാതാരിണിയിൽ സ്തന ഖണ്ഡവും എന്നിങ്ങനെയാണ് കാളികാ പുരാണമനുസരിച്ചുള്ള നാല് പീഠങ്ങളും അവ പ്രതിനിധീകരിക്കുന്ന ദേവതാംഗങ്ങളും . ദശ മഹാവിദ്യയിലെ താര, സംരക്ഷിക്കുന്ന മാതൃഭാവമാണ്. ഹാലാഹലമുണ്ട് മോഹാലസ്യപ്പെട്ട മഹാദേവനെ സ്വന്തം ശിശുവായി കയ്യിലെടുത്തു സ്തന്യമൂട്ടി കരുത്തേകിയ മാതൃത്വമാണ് താരയെന്നതാണ് ശാക്തേയരുടെ പ്രബലമായ വിശ്വാസം. താരിണി എന്നതും താര തന്നെയാണ്. പക്ഷേ ഇവിടെ താര,താരിണി എന്നിങ്ങനെ മൂർത്തി ദ്വയമാകാൻ പല കാരണങ്ങൾ വിശ്വാസികൾ നിരത്തുന്നു. മഹായാന ബൗദ്ധത്തിലും ഒരു രക്ഷോദേവതാ സങ്കല്പമാണ് താര. അവർക്കും ഹരിത താര, ശ്വേത താര, ശ്യാമ താര എന്നിങ്ങനെ താരാ രൂപങ്ങളിൽ വൈവിധ്യങ്ങളുണ്ട്. മറ്റൊരു ശക്തി പീഠമായ ബീഹാറിലെ മഹിഷിയിൽ ഉഗ്ര താര, നീല സരസ്വതി, ഏകജഡ എന്നിങ്ങനെ താരയുടെ മൂന്നു ഭാവങ്ങളെ ഒരേ പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നതു കാണാം.

താരിണി മലയിലെ ശാക്തേയ വിധികൾ ഗോത്ര കാലം മുതലുണ്ട്. കലിംഗ അശോക ചക്രവർത്തി കീഴ്പ്പെടുത്തുന്നത്തോടെ ഈ പ്രദേശങ്ങളിലെല്ലാം ബൗദ്ധ ധർമ്മ പ്രചരണം ആരംഭിച്ചു. ശാക്തേയ വിധികൾ പിന്തുടർന്നവർ ബൗദ്ധ ധർമത്തിലേക്ക് ചേക്കേറിയതോടെയാണ് ബൗദ്ധ തന്ത്രങ്ങൾ രൂപപ്പെട്ടു തുടങ്ങിയത്. ബൗദ്ധ താന്ത്രിക ഗ്രന്ഥങ്ങൾ പലതും രചിക്കുന്നത് ഭാരതത്തിനു തെക്കുള്ള ദിക്കുകളിൽ വച്ചു തന്നെ. താരിണി മലയിലെ താര ബൗദ്ധ തന്ത്രത്തിലും മുഖ്യ ദേവത ആയി അല്ലെങ്കിൽ ബൗദ്ധത്തിൽ താര വന്നതോടെ ആ മഹാ വിദ്യയെ ചുറ്റിപറ്റി തന്ത്രം രൂപപ്പെട്ടതുമാകാം. ഇന്നും താരാ താരിണി ക്ഷേത്രത്തിനുള്ളിൽ ഒരു ബുദ്ധ രൂപം പൂജനീയമായ ഒരു സ്ഥാനത്തു നിലകൊള്ളുന്നുണ്ട്. ശങ്കരാചാര്യരുടെ കാലത്താണ് ഇവിടെ നിന്ന് ബൗദ്ധർ മലയിറങ്ങിയതെന്നു വിശ്വസിക്കപ്പെടുന്നു. ബ്രഹ്മപുരിലും സമീപ പ്രദേശങ്ങളിലുമുണ്ടായിരുന്ന കടൽ വ്യാപാരികളുടെയും മത്‍സ്യബന്ധന തൊഴിലാളികളുടെയും മേൽനോട്ടത്തിലാണ് ഒരു സുദീർഘമായ കാലയളവിൽ ഇവിടെ ദേവിയുപാസനകൾ നടന്നിട്ടുള്ളത് എന്നതും ചരിത്രമാണ്. ദക്ഷിണ ഉത്ക്കല ദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും താരാതാരിണിയെ തങ്ങളുടെ കുല പരദേവതയായി ഇപ്പോഴും കരുതിവരുന്നു. എന്നാൽ മലമുകളിൽ ഉപാസന ചെയ്യുന്നതിന് ക്ഷേത്രം പണിതീർക്കുന്നത് പതിനേഴാം നൂറ്റാണ്ടോടു കൂടിയാണ്. അതിനു മുൻപ് വരെ പീഠവും സ്വയംഭു ശിലകളും മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. പ്രചാരത്തിലുള്ള ഐതീഹ്യം അനുസരിച്ചു വസു പ്രഹരാജ് എന്നൊരു ദേവീയുപാസകന് ദേവി നൽകിയ സ്വപ്ന ദർശനത്തിന്റെ ഫലമായത്രേ ക്ഷേത്ര സങ്കേതം രൂപപ്പെടുന്നതു. അനപത്യ ദുഃഖം അനുഭവിച്ചിരുന്ന വസുപ്രഹരാജിന്റെ ഭവനത്തിൽ ഒരു സന്ധ്യയിൽ രണ്ടു ബാലികമാർ ചെന്നെത്തിയത്രേ! അവരുടെ ഊരോ പേരോ അവരോടു ചോദിച്ചറിയാൻ തക്കരീതിയിലുള്ള പ്രായം ആ കുഞ്ഞുങ്ങൾക്ക് ഉള്ളതായി അദ്ദേഹത്തിന് തോന്നിയില്ല. ആരോ ഉപേക്ഷിച്ചു പോയതാകുമെന്ന നിഗമനത്തിൽ എത്തിച്ചേർന്ന അദ്ദേഹം സ്വ പുത്രിമാരെ പോലെ ബാലികമാരെ വളർത്തി. പിതാവെന്ന സ്ഥാനം വഹിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം ആനന്ദവാനായി തീർന്ന അദ്ദേഹം അൽപ നേരം പോലും ആ കുഞ്ഞുങ്ങളെ പിരിഞ്ഞിരുന്നതുമില്ല. പെട്ടെന്നു ഒരു ദിനം ബാലികമാരെ വസു പ്രഹരാജിന്റെ ഭവനത്തിൽ നിന്നും കാണാതെയായി. അന്വേഷണങ്ങളൊന്നും ഫലം കാണാതെ നിരാശനായ അദ്ദേഹത്തിന് സ്വപ്നത്തിൽ താര ദേവി ദർശനം നൽകി ബാലികമാരുടെ സ്വത്വം വെളിപ്പെടുത്തി. താരിണിമലയിലെ താരയും താരിണിയുമാണ് തന്റെ പുത്രിമാരായി വന്നെത്തിയത് എന്നറിഞ്ഞ അദ്ദേഹം ശിഷ്ട കാലം മലയിൽ തന്നെ പാർക്കുകയും ആക്കാലയളവിൽ നിലവിലെ ക്ഷേത്ര സമുചയം നിർമിക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്തു എന്നാണ് പുരാവൃത്തം.
ദർശനം കഴിഞ്ഞ ശേഷം തെക്കേ വാതിലിലൂടെ പുറത്തിറങ്ങി. ഉച്ച സൂര്യന്റെ ദണ്ഡ കിരണങ്ങളേറ്റു പ്രദക്ഷിണ വഴി തിളച്ചു കിടക്കുന്നു.. കാലിന്നേൽക്കുന്ന ആതപം സഹിക്കുക തന്നെ, എന്താന്ന് വച്ചാൽ മനോഹരമായ ക്ഷേത്ര കാഴ്ചയേൽക്കുന്ന കണ്ണിലെ കുളിരില്ലാതാക്കാൻ മനസ്സ് വന്നില്ല. ക്ഷേത്രത്തിന്റെ നാല് കോണിലും ഉപദേവാലയങ്ങളുണ്ട്. മഹാദേവൻ, ജഗന്നാഥൻ, ഗണപതി, സൂര്യൻ എന്നീ ദേവതകൾ പ്രസ്തുത ദേവാലയങ്ങളിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ചൈത്ര മാസത്തിലെ ചൊവ്വകളെല്ലാം ഇവിടെ വിശേഷപ്പെട്ടതാകുന്നു. ആ ദിവസങ്ങളിലെല്ലാം വിദൂര സ്ഥലങ്ങളിൽ നിന്നും കാൽനടയായി ധാരാളം ഭക്തന്മാർ ഇവിടെയെത്തുന്നു. പോരാത്തതിന് നവരാത്രിയും സംക്രാന്തിയും ഇവിടെ വലിയ ആഘോഷങ്ങളാണ്.

ക്ഷേത്ര മതിലിനു പുറത്തു കടന്നു, സന്ദർശകർക്കു താത്ക്കാലിക വിശ്രമത്തിന് പണിതീർത്ത വിസ്തൃതമായ തുറന്ന മണ്ഡപത്തിൽ അല്പനേരം ഇരുന്നു. മലമുകളിൽ നിന്നു പുരുഷോത്തമ്പുരിലെ ഗ്രാമങ്ങളും ചെറു പട്ടണങ്ങളും കാണുവാൻ സാധിക്കുന്ന കിഴക്കേ ദിക്കിലെ വക്കത്തു ചെന്നു താഴ്‌വരകളിൽ കരകുളിർപ്പിച്ചു പായുന്ന ഋഷികുല്യയെ നോക്കി നമസ്കരിച്ചു.
എഴുതിയത് രവിശങ്കർ















