മലപ്പുറം: തട്ടം പരാമർശത്തിൽ സിപിഎം നേതാവ് കെ. അനിൽ കുമാറിനെതിരെ രംഗത്തുവന്ന കെ.ടി. ജലീലിന് പിന്തുണയുമായി എ.എം. ആരിഫ് എംപി. കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് താനും വിഷയത്തിൽ അനിൽ കുമാറിന്റെ എതിർ പക്ഷത്താണെന്ന് എം.പി. വ്യക്തമാക്കിയിരിക്കുന്നത്.
ഒരു വ്യക്തിയുടെ അബദ്ധം പാർട്ടിയുടെ നിലപാടായി കാണേണ്ടതില്ല എന്നായിരുന്നു അനിൽ കുമാറിന്റെ പേരെടുത്ത് പരാമർശിക്കാതെയുള്ള ജലീലിന്റെ വിമർശനം. തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഈ പോസ്റ്റാണ് എ.എം. ആരിഫ് പങ്കുവെച്ചിരിക്കുന്നത്.
ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്‌ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും അത് വ്യാപകമായി ദുരുപയോഗം ചെയ്യുമെന്നും ജലീൽ കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു അനിൽ കുമാറിന്റെ പരാമർശം. സിപിഎം എല്ലാകാലത്തും സ്ത്രീ പുരോഗമന ആശയങ്ങൾക്കൊപ്പമാണ് നിൽക്കുന്നതെന്നും മലപ്പുറത്ത് തട്ടം ഉപേക്ഷിക്കാൻ ചില സ്ത്രീകൾക്ക് പ്രചോദനം നൽകിയത് സിപിഎം ആണെന്നുമായിരുന്നു അനിൽകുമാറിന്റെ പരാമർശം. ഇതിനെതിരെയാണ് മുസ്ലീം സംഘടനകളടക്കം രംഗത്തുവന്നിരിക്കുന്നത്.