എറണാകുളം: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് തിരിച്ചടി. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം തള്ളി കേരള ഹൈക്കോടതി. സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് ഫൈസൽ അടക്കം നാലുപേരുടെ തടവുശിക്ഷയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് റദ്ദാക്കിയത്.
വീണ്ടും അയോഗ്യനാക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിന് എം.പി സ്ഥാനം നഷ്ടമാകും. എന്നാൽ മുഹമ്മദ് ഫൈസലുൾപ്പെടെ ഒന്നു മുതൽ നാല് വരെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി വീണ്ടും മരവിപ്പിച്ചിട്ടുണ്ട്. എൻസിപി നേതാവായ മുഹമ്മദ് ഫൈസൽ കേസിൽ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുൾ അമീർ, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരുടെ തടവുശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.
മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2009 ഏപ്രിൽ 16-ന് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നു സംഭവം. കേസിൽ പത്തുവർഷം കഠിനതടവായിരുന്നു പ്രതികൾക്ക് വിധിച്ചിരുന്നത്.
മുൻപ് കുറ്റക്കാരനായി കണ്ടെത്തിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചതും മുഹമ്മദ് ഫൈസലിന്റെ എം.പി. സ്ഥാനം അസാധുവാക്കിയതും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം കേസിൽ ഹൈക്കോടതിയ്‌ക്ക് പിഴവുപറ്റിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിക്കുകയായിരുന്നു.