ഇടുക്കി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യ വർഷം നടത്തിയതിൽ ന്യായീകരണവുമായി എം.എം മണി എം.എൽഎ. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സിപിഎം നേതാവ് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഉടുമ്പൻചോല താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കവെ ഹീനമായ ലൈംഗികാധിക്ഷേപവും എംഎൽഎ നടത്തി. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഇനിയും അധിക്ഷേപം നടത്തുമെന്നുമാണ് അസഭ്യ വർഷത്തെ ന്യായീകരിച്ചുകൊണ്ട് എം.എം മണി പ്രതികരിച്ചിരിക്കുന്നത്.
‘പണപ്പിരിവിന് വേണ്ടി തോന്നിവാസം ചെയ്താൽ വിട്ടുവീഴ്ചയുടെ പ്രശ്നം ഉണ്ടാവില്ല. ഓട്ടോറിക്ഷ ഓടിക്കുന്നവരെ മോട്ടോർ വാഹനവകുപ്പ് വേട്ടയാടുകയാണ്. 3000 രൂപയാണ് ഒരു ഓട്ടോക്കാരന് ഫൈൻ ഇട്ടത്. അങ്ങനെ ചെയ്തതു കൊണ്ടാണ് അയാളെ അധിക്ഷേപിച്ചത്. ഇനിയും അധിക്ഷേപിക്കും. അധിക്ഷേപിക്കുക മാത്രമല്ല, എന്തൊക്കെ ചെയ്യാവോ അതെല്ലാം ചെയ്യും. ജനങ്ങൾക്ക് നേരെ നടപടി എടുത്തിട്ട് പിണറായി വിജയന്റെ പേര് പറയുക. ഇത് രാഷ്‌ട്രീയക്കളി ആണ്’- എം.എം മണി പറഞ്ഞു.
‘ആർടിഒ ആയാലും ജോയിന്റ് ആർടിഒ ആയാലും റവന്യൂ ഉദ്യോഗസ്ഥനായാലും കളക്ടറായാലും ചീഫ് സെക്രട്ടറി ആയാലും മര്യാദകേട് കാണിച്ചാൽ ശക്തമായി എതിർക്കും. നികുതിപിരിക്കാൻ സർക്കാരിന് സംവിധാനമുണ്ട്. സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങൻമാരെയും ഒക്കെ കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? ഞങ്ങൾ രാഷ്‌ട്രീയം എടുത്താൽ നീയൊന്നും പിന്നെ ഇവിടെ ജീവിക്കില്ല’- എന്നായിരുന്നു എം.എം മണിയുടെ വിവാദ പ്രസംഗം.















