കോട്ടയം: അത്യപൂർവ്വമായ നവചണ്ഡികാ മഹാ യാഗത്തിനായി അക്ഷരനഗരിയൊരുങ്ങിക്കഴിഞ്ഞു. വിശ്വരക്ഷാ യാഗസമിതിയുടെ നേതൃത്വത്തിലാണ് നവചണ്ഡികാ മഹാ യാഗം നടക്കുന്നത്. ഈ മാസം 5 മുതൽ 8 വരെ പുരാണപ്രസിദ്ധമായ സൂര്യകാലടി മനയിലാണ് യാഗം നടക്കുക. യാഗത്തിന് തിരു-ഈങ്കോയ്മല (ട്രിച്ചി, തമിഴ്‌നാട്) മഠാധിപതി യോഗിനി മാതാ ശ്രീ ല ശ്രീ വിദ്യാബ സരസ്വതി മുഖ്യകാർമ്മികത്വം വഹിക്കും. കേരളത്തിലെ മറ്റുജില്ലകളിൽ നിന്ന് വ്യത്യസ്തമായി സ്വാമിനിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പൂജകളാണ് ഈ യാഗത്തിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീശക്തിയ്‌ക്ക് വലിയ മുന്നണിയും പരിഗണനയും കൊടുത്തുകൊണ്ടാണ് നവചണ്ഡികാ യാഗം സൂര്യകാലടി മനയിൽ നടത്തപ്പെടുന്നത്. കാഞ്ചി മഠാധിപതി ശ്രീശങ്കര വിജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് യാഗത്തിന്റെ മുഖ്യരക്ഷാധികാരി.
നാളെ രാവിലെ എട്ടിന് സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ മഹാഗണപതിഹോമം. വൈകീട്ട് മൂന്ന് മുതൽ എഴ് വരെ നവചണ്ഡിക പാരായണം. വെള്ളിയാഴ്‌ച്ച രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് ഒരുമണി വരെ നവചണ്ഡികാ യാഗം. ശനിയാഴ്‌ച്ച രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് ഒരുമണിവരെ അഷ്ടലക്ഷ്മി പൂജ, ശ്രീ ചക്രനവാവരണ പൂജ വൈകീട്ട് ആറിന് ബഗിളാപ്രത്യംഗരിഹോമം. ഞായറാഴ്‌ച്ച രാവിലെ ഏഴ് മുതൽ ഒരുമണിവരെ ശ്രീലളിതായാഗം. കുടുംബസമാധാനത്തിനും സാമ്പത്തിക രക്ഷക്കും വേണ്ടി മുന്നൂറോളം അമ്മമാരും പങ്കെടുക്കുന്ന മഹായാഗം പൂജയും നടക്കും. എല്ലാ ദിവസവും അന്നദാനവും ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
നവചണ്ഡികാ യാഗത്തിൽ ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള പ്രസിദ്ധരായ സാധകരും, കർമ്മികളും, സന്യാസി ശ്രേഷ്ഠന്മാരും, ആചാര്യ ശ്രേഷ്ഠന്മാരും യാഗങ്ങളിൽ മുഴുവൻ സമയം പങ്കെടുക്കുകയും സത്‌സംഗങ്ങൾ നടത്തുകയും ചെയ്യും. യാഗദിവസങ്ങളിൽ വിവിധ കലാപരിപാടികളും, സാംസ്‌കാരിക സമ്മേളനങ്ങളും പ്രഭാഷണങ്ങളും നടക്കും.
അതേസമയം നവചണ്ഡികാ യാഗം എന്ന വിശ്വരക്ഷാ ദൗത്യം വിശ്വഹിന്ദു പരിഷത്ത് കേരളമാണ് ഏറ്റെടുത്തിരിക്കുന്നത്. ലോക ക്ഷേമത്തിനും മനുഷ്യ നന്മയ്‌ക്കുമായി വിശ്വരക്ഷാ യാഗ സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ പതിനാല് ജില്ലകളിലും ഭാരതത്തിലെ പ്രസിദ്ധങ്ങളായ ശക്തി പീഠങ്ങളിൽ നിന്നുള്ള മഹാസാധകർ നേരിട്ട് നടത്തുന്ന നവചണ്ഡികാ യാഗത്തിന് ഏപ്രിൽ 25-ന് എറണാകുളം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലാണ് തുടക്കമായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യാഗം നടത്തി. കോട്ടയം ജില്ലയിലെ യാഗമാണ് നാളെ സൂര്യകാലടി മനയിൽ നടക്കുക.
2024 ഓഗസ്റ്റിൽ തൃശൂരിൽ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന ശതചണ്ഡികാ യാഗത്തോടെ സമാപനം കുറിക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമ്മു ശതചണ്ഡികാ യാഗത്തിൽ മുഖ്യ അതിഥിയായി പങ്കെടുക്കും. മാതാ അമൃതാന്ദമയി ദേവി, ശ്രീശ്രീ രവിശങ്കർ, നാലു മഠങ്ങളിൽ നിന്നുള്ള ശങ്കരാചാര്യന്മാർ, ദലൈലാമ ഉൾപ്പെടെയുള്ള ആചാര്യ ശ്രേഷ്ഠന്മാർ, സന്യാസിവര്യന്മാർ തുടങ്ങിയവരും ശത ചണ്ഡികായാഗത്തിൽ പങ്കെടുക്കും.