അടുത്തിടെയാണ് ഇന്ത്യ സ്വന്തം ക്രാഷ് ടെസ്റ്റ് റേറ്റിംഗ് വിലയിരുത്തൽ സംവിധാനം ആരംഭിച്ചത്. ഒരു വാഹനത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വിലയിരുത്തുന്നതിനായി നിയന്ത്രിത അന്തരീക്ഷത്തിൽ കൂട്ടിയിടിക്കുന്നതാണ് ക്രാഷ് ടെസ്റ്റ്. എട്ട് പേർക്ക് വരെ ഇരിക്കാവുന്നതും 3.5 ടണ്ണിൽ താഴെ മൊത്ത ഭാരവുമുള്ള, രാജ്യത്ത് നിർമ്മിക്കുന്നതോ വിൽക്കുന്നതോ ആയ മോട്ടോർ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ നിർവചിക്കുന്ന സംവിധാനമാണ് ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം അഥവാ ഭാരത് എൻസിഎപി.
ഭാരത് എൻസിപി ക്രാഷ് ടെസ്റ്റിനായി മൂന്ന് കാറുകളെയാകും ഹ്യുണ്ടായ് അയക്കുക എന്ന വിവരമാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്നത്. Creta,Exter, i20 എന്നിവയാകാനാണ് സാധ്യതയെങ്കിലും ഔദ്യോഗികമായി കമ്പനി ക്രാഷ് ടെസ്റ്റിന് അയക്കുന്ന വാഹനങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിക്കുന്നതിന് കാറുകൾക്ക് അഡൾട്ട് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ (എഒപി) 27 പോയിന്റും ചൈൽഡ് ഒക്യുപന്റ് പ്രൊട്ടക്ഷനിൽ (സിഒപി) 41 പോയിന്റും നേടേണ്ടതുണ്ട്. മിനിമം ത്രീ-സ്റ്റാർ സുരക്ഷാ റേറ്റിംഗിനായി, കാറുകളിൽ ആറ് എയർബാഗുകൾ, ESC, കാൽനട സംരക്ഷണത്തിന് അനുയോജ്യമായ ഫ്രണ്ട് ഡിസൈൻ, മുൻ സീറ്റുകൾക്ക് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉണ്ടായിരിക്കണം. ഭാരത് എൻസിഎപിക്ക് കീഴിൽ 30-ലധികം മോഡലുകൾ ഇതിനകം തന്നെ പരീക്ഷണത്തിനായി അണിനിരന്നിട്ടുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന കമ്പനിയാണ് ഹ്യുണ്ടായ്. ബ്രാൻഡിന് നിലവിൽ 13 മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 6 എയർബാഗുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈലൈൻ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുടെ പിന്തുണയോടെയാണ് ഹ്യുണ്ടായ് കാറുകളെത്തുന്നത്.