തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംശുദ്ധ രാഷ്‌ട്രീയത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. തന്റെ ജീവിതം മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടമെന്നും പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹം. എതിർ രാഷ്‌ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിന്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണ്. കേരള രാഷ്‌ട്രീയത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രതിഫലിക്കും. ആനത്തലവട്ടം ആനന്ദന്റെ കുടുംബത്തിന്റെയും പാർട്ടിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ ഇന്ന് വൈകിട്ടോടെയാണ് അന്തരിച്ചത്. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം