തിരുവനന്തപുരം: പൊതുവിഭ്യാഭ്യാസ വകുപ്പിൽ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ നേട്ടങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ എപ്പോഴും മാതൃക ആക്കാൻ ശ്രമിക്കുന്നത് കേരളത്തെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ ഓഫീസർമാരുടെ സംസ്ഥാനതല ശിൽപശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെ നേട്ടങ്ങൾ കാത്ത് സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്നം നടത്തണം. അടച്ചു പൂട്ടൽ നേരിടുന്ന എല്ലാ വിദ്യാലയങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് ഈ സർക്കാർ എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളെ മാറ്റി സ്വകാര്യ വിദ്യാലയങ്ങൾക്ക് പച്ചക്കൊടി വീശുന്ന കാലത്ത് കേരളം എപ്പോഴും മാറി ചിന്തിക്കുകയായിരുന്നു.- മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ സ്കൂളുകളിൽ എല്ലാ കുട്ടികളും സ്കൂളിൽ ചേരും. കുട്ടികളുടെ കൊഴിഞ്ഞുപോക്കും ഇവിടെ കുറവാണ്. ചേർന്ന കുട്ടികൾ ഏതാണ്ടെല്ലാവരും 12-ാം ക്ലാസ് പൂർത്തീകരിക്കുന്നതും ഓരോ ക്ലാസിനും ഓരോ പരിശീലനം ലഭിച്ച അദ്ധ്യാപകരും ഉള്ളത് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ഏതാണ്ട് 3800 കോടിയുടെ നിക്ഷേപമാണ് ഈ മേഖലയിൽ നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.