തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി സുരേഷ് ഗോപി നയിച്ച പദയാത്രയെ വിമർശിച്ചവർക്ക് ശക്തമായ മറുപടിയുമായി നടൻ വിവേക് ഗോപൻ. ഒരു ആയുസ്സ് മുഴുവൻ ചോര നീരാക്കി കൂട്ടിവെച്ച സമ്പാദ്യം പാഴായി പോകാതെ ഒരു കരുതൽ എന്ന നിലയിലാണ് ഓരോരുത്തരും കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചത്. സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ലെന്നും സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് വിവേക് ഗോപൻ പറഞ്ഞു.
കൂട്ടിവെച്ച കരുതൽ ധനത്തെ തങ്ങളുടെ സ്വപ്നങ്ങൾ എന്നും പ്രതീക്ഷകൾ എന്നുമാണ് അവർ വിളിച്ചത്. എന്നാൽ പാടത്ത് പണിയെടുക്കാതെ വരമ്പത്തുപോലും ഒന്ന് എത്തി നോക്കാതെ കർഷകരെന്ന് സ്വയം വിളിച്ച ചിലർ, ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളി എന്ന സ്വയം വിളിച്ച ചിലർ, സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിച്ചു. തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങളാക്കി ഈ പാവങ്ങളെ മാറ്റി. ഫലമോ രോഗാതുരതയിൽ വലഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കേണ്ടി വന്നവരായി ഒക്കെ അവർ മാറി. അവരുടെ നിര നീണ്ടപ്പോൾ, പൊരിവെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കുവാൻ വന്ന ഒരു ജനസേവകൻ ഉണ്ട്, സുരേഷ് ഗോപി.
സഹകാരികൾക്ക് വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര. ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരം ആയി ഇത് തോന്നി, സ്വാഭാവികം. പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ്. മറിച്ച് മഞ്ഞ കുറ്റിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനോ, ശാന്തമായ കശ്മീരിൽ ശാന്തിയോടെ പിക്നിക്ക് നടത്തി ശാന്തി ആസ്വദിക്കാനോ, ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ, ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനോ അല്ല. ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന് അഭിനയം സിനിമയിൽ മാത്രമായിരുന്നു. നിങ്ങളെപ്പോലെ പൊതുനിരത്തിൽ അഭിനയിച്ച് കീശ വീർപ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ലല്ലോ. അതുകൊണ്ട് ഒന്നോർക്കുക, ആന നടക്കും. അത് കണ്ട് ചാവാലികൾ ഓരിയിടും. ആനയുണ്ടോ നിൽക്കുന്നു- വിവേക് ഗോപൻ ഫേസ്ബുക്കിൽ കുറിച്ചു.