ടെഹ്‌റാൻ: ഇറാൻ മനുഷ്യാവകാശ പ്രവർത്തക നാർഗസ് മൊഹമ്മദിക്ക് സമാധാന നൊബേൽ പുരസ്‌കാരം സമ്മാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎ. നിയമങ്ങൾക്ക് അനുസൃതമായി ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് വഴി മനുഷ്യാവകാശ പ്രശ്‌നങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുകയാണ് ഐആർഎൻഎ ആരോപിച്ചു.
ഒരു രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി ശിക്ഷിക്കപ്പെട്ട് നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത് മനുഷ്യാവകാശ സങ്കൽപ്പത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നു. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്ന രീതിയിലാണ് നൊബേൽ പുരസ്‌കാര സമിതി പ്രവർത്തിക്കുന്നത്- ഐആർഎൻഎയുടെ പ്രസ്താവനയിൽ പറയുന്നു.
ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന് വേണ്ടിയും നർഗീസ് മൊഹമ്മദി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം എന്ന് നൊബേൽ പുരസ്‌കാര സമിതി അറിയിച്ചിരുന്നു. അവരുടെ പോരാട്ടം മൂലം വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നൊബേൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തകയായ നാർഗസ് മൊഹമ്മദി. ഇറാൻ ഭരണകൂടം 13 തവണ അറസറ്റ് ചെയ്തിട്ടുണ്ട്. അഞ്ചുതവണ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 31 വർഷത്തോളം ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് നർഗാസ് മൊഹമ്മദി.