എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ കൂടുതൽ സഹകരണ ബാങ്ക് തട്ടിപ്പ് കേസുകൾ അന്വേഷിക്കാനൊരുങ്ങി ഇഡി. ഇത് സംബന്ധിച്ച് കേസുകൾ ഇഡി രജിസ്റ്റർ ചെയ്യും.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ തട്ടിപ്പ് കേസുകളാണ് ഇഡി രജിസ്റ്റർ ചെയ്യുന്നത്. പോലീസോ, ക്രൈം ബ്രാഞ്ചോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഇഡി അന്വേഷിക്കുക.
ബാങ്ക് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 188 പരാതികളാണ് ഇഡിയ്‌ക്ക് ലഭിച്ചത്. ഇതിൽ സഹകരണ ബാങ്കുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ – പൊതുമേഖലാ ബാങ്കുകൾ എന്നിവയ്‌ക്കെതിരായ പരാതികളുമുണ്ട്. ലഭിച്ചതിൽ 90 ശതമാനം പരാതികളും ഇഡി യുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നതല്ല. കേസെടുത്ത് അന്വേഷിക്കേണ്ട പരാതികളിൽ ഇഡി പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിന് സമാനമായ രീതിയിൽ നിക്ഷേപ തട്ടിപ്പ് നടന്ന നിരവധി ബാങ്കുകളാണുള്ളത്. ഇഡിയ്‌ക്ക് ലഭിച്ച പരാതികളിൽ അധികവും സിപിഎം ഭരണ സമിതിയുടെ കീഴിലുള്ള സഹകരണ ബാങ്കുകൾക്കെതിരെയുള്ളതാണ്. നിരവധി വായ്പാ തട്ടിപ്പ് പരാതികളും ബാങ്കുകൾക്കെതിരെയുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തോട് അനുബന്ധമായി അന്വേഷണം നടത്താൻ കഴിയുന്ന പരാതികളിലാണ് ഇഡി കേസെടുക്കുന്നത്.
കോടികളുടെ ക്രമക്കേടുകൾ നടന്ന വൻ തട്ടിപ്പുകളിൽ മാത്രമായിരിക്കും ഇഡി അന്വേഷണം നടത്തുക. കരുവന്നൂർ തട്ടിപ്പിന് പിന്നാലെ വായ്പാ തട്ടിപ്പുകളിൽ പണം നഷ്ടമായവരുടെ പരാതികളുടെ നീണ്ട നിരയാണ് ഇഡിയ്‌ക്ക് മുന്നിലെത്തിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരാതികളിൽ ഇഡി കേസ് രജിസ്റ്റർ ചെയ്യും.