ന്യൂഡൽഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി രാജീവ് പി ആർ ആണ് ഹർജി ഫയൽ ചെയ്തത്.
10 ഉണ്ണിയപ്പം അടങ്ങുന്ന പാക്കറ്റിന് നേരത്തെ 30 രൂപയായിരുന്നു വില. എന്നാൽ പെട്ടെന്ന് വില 40 രൂപയായി ഉയർത്തുകയായിരുന്നു. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓംബുഡ്സ്മാൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
അസംസ്‌കൃത സാധനങ്ങളുടെ വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് ഉണ്ണിയപ്പത്തിന്റെ വിലയും വർധിപ്പിക്കാൻ ഓംബുഡ്സ്മാൻ ശുപാർശ ചെയ്തത്. അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജിക്കാരനായി അപ്പീൽ ഫയൽ ചെയ്തത്.