അഹമ്മദാബാദ് : മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായുള്ള ഗുജറാത്തിലെ ഭൂമി ഏറ്റെടുക്കൽ 100 ശതമാനവും പൂർത്തിയായതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻ എച്ച് എസ് ആർ സി എൽ) അറിയിച്ചു.
2017 സെപ്റ്റംബർ 14-ന് അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്ന് ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സൂറത്ത് ജില്ലയിലെ കാതോർ ഗ്രാമത്തിൽ നിന്ന് സെപ്റ്റംബറിലാണ് പദ്ധതിക്കായുള്ള ഗുജറാത്തിലെ അവസാന ഭൂമി ഏറ്റെടുത്തതെന്ന് കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.
ഗുജറാത്തിലെ എട്ട് ജില്ലകളിലായി 951.14 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. സൂറത്ത്(160.51 ഹെക്ടർ), വഡോദര(140.3 ഹെക്ടർ) ബറൂച്ച് (140 ഹെക്ടർ), അഹമ്മദാബാദ്(133.29 ഹെക്ടർ) എന്നീ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥം ഏറ്റെടുത്തിട്ടുള്ളത്.
ഗുജറാത്ത്, മഹാരാഷ്‌ട്ര, കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആന്റ് നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ നിന്നും പദ്ധതിക്കായി നിശ്ചയിച്ചിരുന്ന 9.95 ശതമാനം ഭൂമിയും ഏറ്റെടുത്തു.
മഹാരാഷ്‌ട്രയിൽ പദ്ധതിക്കായി ഏറ്റെടുത്ത 429.71 ഹെക്ടറിൽ 99.83 ശതമാനം ഭൂമിയുടെയും നടപടികൾ പൂർത്തിയായി. ട്രെയിന്റെ പ്രവർത്തന കേന്ദ്രം അഹമ്മദാബാദിലെ സബർമതിയിൽ സ്ഥാപിക്കും. ആകെ മൂന്ന് ഡിപ്പോകളാണ് ഇതിന് ഉണ്ടാവുക. അതിൽ രണ്ട് എണ്ണം ഗുജറാത്തിലും ഒന്ന് മഹാരാഷ്‌ട്രയിലെ താനെയിലും ആയിരിക്കും.
2026-ഓടെ ദക്ഷിണ ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിൽ ബുള്ളറ്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജപ്പാൻ സാങ്കേതികവിദ്യയായ ഷിൻകാൻസെൻ ഉപയോഗിച്ച് മുംബൈയ്‌ക്കും അഹമ്മദാബാദിനും ഇടയിലാണ് അതിവേഗ റെയിൽ പാത നിർമ്മിക്കുന്നത് ഉയർന്ന ഫ്രീക്വൻസി ബഹുജന ഗതാഗത സംവിധാനം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.