തിരുവനന്തപുരം: രാജ്യത്തിന്റെ വികസന കുതിപ്പിന് മുന്നേറ്റമായി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പൽ 15-ാം തീയതി എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് തുറമുഖ നിർമ്മാണം. ആദ്യ കപ്പലെത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും നങ്കൂരമിടാൻ കഴിയുന്ന രീതിയിലാണ് തുറമുഖത്തിന്റെ സജ്ജീകരണങ്ങൾ ഒരുക്കുക. മൂന്നു കിലോമീറ്റർ പുലിമുട്ടിൽ രണ്ട് കിലോമീറ്ററോളം പുലിമുട്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്ന് ബർത്തുകളാണ് തുറമുഖത്തിന്റെ പ്രധാന സവിശേഷത. 270 അടി നീളമുള്ള ബർത്തിൽ 235 അടി നീളുള്ള 5000 ടൺ ഭാരം വഹിക്കാനുള്ള വാണിജ്യ കപ്പൽ ആണ് തുറമുഖത്ത് ആദ്യം നങ്കൂരം ഇടുന്നത്. ഒരേസമയം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും തുറമുഖത്ത് ഒരുക്കും. 2024 ഓടുകൂടി തുറമുഖത്തിന്റെ നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് സർക്കാർ.
അതേസമയം വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പലായ ഷെൻ ഹുവാ-15 ഗുജറാത്തിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നാണ് കപ്പൽ കേരളത്തിലേക്ക് തിരിച്ചത്. ഷാങ്ഹായ് തുറമുഖത്ത് നിന്ന് ആഗസ്റ്റ് 31-നാണ് കപ്പൽ യാത്ര തുടങ്ങിയത്. സെപ്റ്റംബർ 29-ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ചൈനയിൽ നിന്നും വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കുന്നതിനുള്ള മൂന്ന് ക്രെയിനുകളുമായാണ് ഷെൻ ഹുവാ -15 കപ്പൽ എത്തുന്നത്. അതിനാൽ ക്രെയിനുകൾ ഇറക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള വിദഗ്ധ സംഘം ഉടൻ വിഴിഞ്ഞത്തെത്തുമെന്ന് തുറമുഖ വകുപ്പ് അറിയിച്ചിട്ടുണ്ട്.















