ലോകമെമ്പാടും വിവിധ ആഘോഷങ്ങളുടെ ഭാഗമായും മുഖം മൂടികൾ ഉപയോഗിക്കാറുണ്ട്. കയ്യിലൊതുങ്ങുന്ന വിലയിൽ മാത്രമല്ല, കണ്ണു തള്ളുന്ന വിലയിലും മുഖം മൂടികൾ വിപണികളിൽ ലഭ്യമാണ്. ഇത്തരത്തിൽ വിലകൂടിയ ഒരു മുഖംമൂടിക്ക് വേണ്ടി ഫ്രാൻസിൽ നടന്ന ഒരു തർക്കമാണ് ഇപ്പോൾ വാർത്തയാകുന്നത്.
ഫ്രാൻസിലെ നിംസിൽ നിന്നുള്ള വൃദ്ധ ദമ്പതികളുടെ പക്കലുണ്ടായിരുന്ന മുഖംമൂടി ഇവർ ഒരു ആർട്ട് ഡീലർക്ക് വിറ്റതോടെയാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചത്. 13,000 രൂപയ്‌ക്കാണ് ദമ്പതികൾ ആഫ്രിക്കൻ മാസ്‌ക് എന്നറിയപ്പെടുന്ന മുഖംമൂടി ആർട്ട് ഡീലർക്ക് വിറ്റത്. മുഖംമൂടിയുടെ മൂല്യം മനസിലാക്കിയ ഇയാൾ പിന്നീട് ലേലത്തിലൂടെ 36 കോടി രൂപയ്‌ക്കാണ് മുഖംമൂടി വിറ്റഴിച്ചത്. സംഭവം വാർത്തയായതോടെ തങ്ങളുടെ പക്കലുണ്ടായിരുന്ന മുഖംമൂടിയുടെ മൂല്യം മറച്ചുവെച്ചാണ് ഇയാൾ അത് വാങ്ങിയതെന്ന് പറഞ്ഞ് ദമ്പതികൾ ആർട്ട് ഡീലർക്കെതിരെ പരാതി കൊടുത്തു.
ആഫ്രിക്കൻ മുഖംമൂടി എന്നറിയപ്പെടുന്ന ഈ മുഖംമൂടി പത്തൊമ്പതാം നൂറ്റാണ്ടിലുള്ളതാണ്. ആഫ്രിക്കൻ വംശജരുടെ വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും പ്രധാനമായി ഉപയോഗിക്കുന്നതാണിതെന്ന് ദമ്പതികൾ വ്യക്തമാക്കി.