ടെൽ അവീവ്: ഹമാസിനെതിരെ ആക്രമണങ്ങൾ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഇസ്രായേൽ പ്രതിരോധ സേന ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഗാസ അതിർത്തിക്ക് സമീപം പതിനായിരക്കണക്കിന് സൈനികരെയാണ് ഇസ്രായേൽ വിന്യസിച്ചിരിക്കുന്നത്.
”നമ്മുടെ ശത്രുക്കൾ ഇപ്പോൾ വില കൊടുത്തു തുടങ്ങിയിരിക്കുകയാണ്. എന്താണ് ഇപ്പോൾ അവിടെ സംഭവിക്കുന്നത് എന്ന് വെളിപ്പെടുത്താൻ കഴിയില്ല. പക്ഷേ ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ നിങ്ങളോട് പറയുകയാണ്” നെതന്യാഹു വ്യക്തമാക്കി. പാലസ്തീൻ മേഖലയിലേക്ക് കടന്ന സൈന്യം ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
എന്തു വില കൊടുത്തും ഹമാസിനെ നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കലും ഞങ്ങൾക്ക് മറക്കാനാകില്ല. ഈ ഭീകരതയെ കുറിച്ച് മറക്കാൻ ലോകത്തേയും ഞങ്ങൾ അനുവദിക്കില്ല. ശക്തി മുഴുവൻ ഉപയോഗിച്ച് ശത്കുക്കളോട് പോരാടുമെന്നും” നെതന്യാഹു പറഞ്ഞു. ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ 1800ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം.