യുദ്ധക്കളമായി മാറിയ മധ്യേഷ്യയിൽ ജനങ്ങൾ സമാധാനത്തിനായി മുറവിളി കൂട്ടുമ്പോൾ കശ്മീരിൽ ദീർഘകാല സമാധാനവും സുരക്ഷയും യാഥാർത്ഥ്യമാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയയെും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ജെഎൻയു പൂർവ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. സുരക്ഷ ഉറപ്പാക്കിയതിന് ഇന്ത്യൻ സൈന്യത്തിനും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും അവർ നന്ദി പറഞ്ഞു.
മധ്യേഷയിലെ സംഭവവികാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭാരതീയർ ഏറെ ഭാഗ്യമുള്ളവരാണ്. ഇന്ത്യൻ സൈന്യവും സുരക്ഷാ സേനയും രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുന്നു. ഇതിന്റെ എല്ലാ വിധ ക്രെഡിറ്റും പ്രധാനമന്ത്രിക്കും സർക്കാരിനുമാണ്. സുരക്ഷയില്ലാതെ സമാധാനം സാധ്യമല്ലെന്നാണ് ഇസ്രോയേൽ-ഹമാസ് യുദ്ധം നൽകുന്ന സന്ദേശം. ജമ്മു കശ്മീരിലെ ധീരരായ പോലീസ് ഉദ്യേഗസ്ഥരും സേനയും മഹത്തായ ത്യാഗമാണ് സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നടത്തിയതെന്നും അവർ എക്‌സിൽ കുറിച്ചു.
വിദ്യാഭ്യാസ കാലഘട്ടത്തിൽ പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും ശക്തമായി വിമർശിച്ച് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു ഷെഹ്‌ല റാഷിദ്. കോൺഗ്രസ് നേതാവായ കനയ്യ കുമാറിനും ഉമർ ഖാലിദിനുമൊപ്പം ‘ തുക്‌ഡേ തുക്‌ഡേ സംഘം’ എന്ന് മുദ്ര കുത്തപ്പെട്ടതോടെയാണ് ഷെഹ്‌ല റാഷിദ് വാർത്തകളിൽ നിറഞ്ഞത്. സായുധ സേന കശ്മീരിലെ വീടുകൾ കൊള്ളയടിക്കുകയും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തത്ിന് പിന്നാലെ 2019-ൽ ഇവർക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരായ ഹർജിക്കാരുടെ പട്ടികയിലും ഷെഹ്‌ല റാഷിദ് ഉണ്ടായിരുന്നു.
ഓഗസ്റ്റിൽ ഹർജിക്കാരുടെ പട്ടികയിൽ നിന്ന് അവർ പേര് പിൻവലിക്കുകയായിരുന്നു. റദ്ദാക്കിയ നടപടിയോട് എതിർപ്പാണെങ്കിലും മനുഷ്യാവകാശ രേഖകൾ മെച്ചപ്പെട്ടതായി അവർ പറഞ്ഞിരുന്നു. ഈ ബൃഹത്തായ മാറ്റത്തിന് പിന്നിൽ കേന്ദ്രമാണെന്നും അവർ വ്യക്തമാക്കിയിരുന്നു. സർക്കാരിന്റേത് പ്രയോജനപ്രദമായ മുൻധാരണയോട് കൂടിയ നിലപാടായിരുന്നു. അതുകൊണ്ടാകാം ഒരുപക്ഷേ താൻ പോലും ജീവനോടെ ഇരിക്കുന്നതെന്നാണ് അവർ പറഞ്ഞത്.