കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ കുറ്റക്കാരനെന്ന് കോടതി.അനിതാ സ്റ്റീഫനെ ചിരവകൊണ്ട് തലയ്‌ക്കടിച്ചും ഷാളുകൊണ്ട് കഴുത്ത് ഞെരിച്ചും കൊന്ന കേസിൽ ശാസ്താംകോട്ട രാജഗിരി അനിതാഭവനിൽ ആഷ്‌ലി സോളമനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതി ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു. കേസിനെ തുടർന്ന് ഇയാൾ സസ്‌പെൻഷനിലായിരുന്നു. തിങ്കളാഴ്ച ശിക്ഷ വിധിക്കും.
2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. സർക്കാർ സ്‌കൂൾ അദ്ധ്യാപികയായിരുന്ന അനിതാ സ്റ്റീഫനെയാണ് ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. അനിതയ്‌ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച പ്രതി ഭാര്യയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഇതിനെതിരെ അനിതയുടെ പുരുഷസുഹൃത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു. സംഭവദിവസം ഹൈക്കോടതി അനിതയെ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. വീട്ടിൽ മറ്റാരുമില്ലാതിരുന്നപ്പോൾ വീട്ടിലെ ഹാളിൽവച്ച് പ്രതി ഭാര്യയെ ചിരവകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും മരണം ഉറപ്പാക്കാൻ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയുമായിന്നു.
ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.
ചിരവയുടെ നാക്ക് തട്ടി പ്രതിയുടെ വലതുകൈക്ക് മുറിവേറ്റിരുന്നു. ചിരവയുടെ നാക്കിലും കൃത്യത്തിന് ഉപയോഗിച്ച ഷാളിലും പ്രതിയുടെയും കൊല്ലപ്പെട്ട അനിതയുടെയും രക്തം കണ്ടെത്താനായതാണ് ശക്തമായ തെളിവായത്.















