തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ജനങ്ങളെ അണിനിരത്തി സുരേഷ് ഗോപി നടത്തിയ പദയാത്രയെ അനുകൂലിച്ച് മുന്‍ ജസ്റ്റിസ് ബി.കെമാല്‍ പാഷ. കരുവന്നൂരിൽ കോടികളുടെ തട്ടിപ്പാണ് നടന്നത്. അതിനെതിരെയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്. അഴിമതിക്കെതിരെ പറഞ്ഞതിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് ജനാധിപത്യ ധ്വംസനമാണെന്നും സർക്കാരിനെ വിമർശിച്ചുകൊണ്ട് കെമാല്‍ പാഷ തുറന്നടിച്ചു.
സുരേഷ് ഗോപി പദയാത്ര നടത്തിയതിൽ എന്താണ് കുഴപ്പം. കരുവന്നൂരിൽ അഴിമതി നടന്നതുകൊണ്ടല്ലേ. 300 കോടിക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇതെല്ലാം രാഷ്‌ട്രീയക്കാരുടെ പോക്കറ്റിലേയ്‌ക്കല്ലേ പോയിരിക്കുന്നത്. ഇതിൽ അന്വേഷണം ഉണ്ടാകണം. ഈ അഴിമതി വിളിച്ചു പറഞ്ഞ് പദയാത്ര നടത്തിയതിൽ എന്താണ് തെറ്റ്. അഴിമതിക്കെതിരെയാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്.
സർക്കാരിനെ പരിഹസിച്ചു കൊണ്ടോ, മറ്റ് രാഷ്‌ട്രീയക്കാരെ ആക്ഷേപിച്ചു കൊണ്ടോ അല്ല സുരേഷ് ഗോപി പദയാത്ര നടത്തിയത്. കരുവന്നൂരിലെ കൊള്ളയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കൊള്ള നടന്നൂ എന്നുള്ളത് സത്യമാണ്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കുക എന്ന് പറഞ്ഞാൽ അത് ജനാധിപത്യ ധ്വംസനമാണ്. പ്രതികരിക്കാനും വിമർശിക്കാനും ജനങ്ങൾക്ക് അവകാശമുണ്ട്. സുരേഷ് ഗോപിയും ജനങ്ങളുടെ ഭാഗമാണ്. സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് രാഷ്‌ട്രീയ പ്രേരിതമാണ്- കെമാല്‍ പാഷ പറഞ്ഞു.