ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം വഴി കേന്ദ്ര സർക്കാരിന് ലഭിച്ചത് 66 ലക്ഷം രൂപ. ശുചിത്വ ക്യാമ്പയിൻ 3.0-യുടെ ഭാഗമായി നടന്ന ആദ്യ 13 ദിവസത്തെ പാഴ്വസ്തുക്കളുടെ നിർമ്മാർജ്ജനത്തിൽ 66 ലക്ഷം രൂപ ലഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
റെയിൽവേ മന്ത്രാലയത്തിന്റേയും വിവിധ സർക്കാർ ഓഫീസുകളിലെയും ഉപയോഗ ശൂന്യമായ വസ്തുക്കളാണ് നീക്കം ചെയ്തത്. പാഴ്വസ്തുക്കളുടെ നിർമ്മാർജ്ജനത്തിനായി 3,97,619 ചതുരശ്രയടി സ്ഥലവും സ്വതന്ത്രമാക്കിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 1 മുതൽ 31 വരെ നീളുന്ന ഈ ക്യാമ്പയിനിന്റെ കീഴിൽ റെയിൽവേയുടെ സോണൽ ആസ്ഥാനം, ഡിവിഷണൽ ഓഫീസുകൾ, പ്രൊഡക്ഷൻ യൂണിറ്റുകൾ, റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ, പരിശീലന സ്ഥാപനങ്ങൾ, 7,000-ലധികം സ്റ്റേഷനുകൾ തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.
ഈ മാസം 13 വരെ വിവിധ സ്ഥലങ്ങളിൽ 5,297 ശുചിത്വ ക്യാമ്പയിനുകൾ നടത്തിയതായി റെയിൽവേയുടെ പ്രസ്താവനയിൽ പറയുന്നു. ഇതിൽ 1 ലക്ഷത്തോളം പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കണ്ടെത്താൻ കഴിഞ്ഞെന്നും ക്യാമ്പയിനിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.