തിരുവനന്തപുരം: ഇസ്രായേലിനെതിരെ യുദ്ധത്തിന് തുടക്കം കുറിച്ച ഹമാസ് ഭീകരരെ അനുകൂലിച്ച് കോൺഗ്രസ് നേതാക്കൾ. ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് തനിക്ക് കോൺഗ്രസിനും വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് നേതാവ് സിദ്ദിഖ് ഹമാസ് ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ തനിക്ക് മനസ്സില്ല എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. മുസ്ലീം വോട്ടുകൾ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രതികരണമാണ് സിപിഎമ്മിന് പിന്നാലെ കോൺഗ്രസ് നേതാക്കളും നടത്തുന്നത്.
കഴിഞ്ഞ 75 വർഷക്കാലമായി അനാഥമാക്കപ്പെട്ട് വളർന്ന് വരുന്ന തലമുറയാണ് ലോകത്തെ ഏറ്റവും മികച്ച സൈനിക ശക്തികൾക്കൊന്നിന് നേരെ കല്ലെറിയുന്നത്..! അവനെയാണ് അവർ തീവ്രവാദി എന്ന് വിളിക്കുന്നത്? ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ലാത്തത് കൊണ്ട് പാലസ്തീനൊപ്പം തന്നെ ഞാനും കോൺഗ്രസും. ഇസ്രായേൽ- പാലസ്തീൻ പ്രശ്നത്തിൽ സംഘപരിവാറിന് ചില അജണ്ടയുണ്ട്- എന്നാണ് ഹമാസ് ഭീകരരെ പിന്തുണച്ചു കൊണ്ട് ടി.സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്.
ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ എനിക്ക് മനസ്സില്ല. അതിന്റെ പേരിൽ എന്ത് ബുള്ളിയിംഗ് നടത്തിയാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാർഢ്യം. ഇസ്രായേലിനും അവരുടെ പിന്തുണക്കാരായ ഇന്ത്യയിലെ സംഘികൾക്കും ക്രിസംഘികൾക്കും അവർ ഭീകരൻമാരാണ്- എന്നായിരുന്നു തീവ്ര ഇസ്ലാമിസ്റ്റുകളുടെ പിന്തുണ നേടാൻ റിജില്‍ മാക്കുറ്റി പ്രതികരിച്ചിരിക്കുന്നത്.