കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായി ബൊമ്മക്കൊലു ഒരുക്കി കോഴിക്കോട് തളി ബ്രാഹ്‌മണ സമൂഹമഠം. ഇക്കുറി പഴയതിലും പ്രൗഢിയോടെയാണ് ബ്രാഹ്‌മണ സമൂഹമഠത്തിലെ നവരാത്രി മണ്ഡപത്തിൽ ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. സർവ്വൈശ്വര്യങ്ങൾക്കും വേണ്ടി ദേവിപ്രീതിയ്‌ക്കായുള്ള പ്രാർത്ഥനയിലാണ് ഇവിടുത്തെ ഭക്തജനങ്ങൾ. ആചാരവും അനുഷ്ഠാനവും, ഐതീഹ്യവും വിശ്വാസവും ഇഴപിരിയുന്ന അന്തരീക്ഷത്തിൽ വിപുലമായ ചടങ്ങുകളാണ് നവരാത്രിയോട് അനുബന്ധിച്ചു ഇവിടെ നടക്കുന്നത്.
കളി മണ്ണിൽ തീർത്ത അതിമനോഹരമായ ദേവീദേവൻമാരുടെ രൂപങ്ങൾ, പ്രത്യേകം അണിയിച്ചു ഒരുക്കിയ 11 പടികളിലായി ഭക്ത്യാദരപൂർവം പ്രാർത്ഥനയോടെ വിഗ്രഹങ്ങൾ നിരത്തി വെയ്‌ക്കുന്നു. നവരാത്രി ദിവസങ്ങളിൽ പരമ്പരാഗത ചിട്ട വട്ടങ്ങളോടെ ഇവിടെ പ്രത്യേക പൂജകൾ നടക്കുന്നു. ബൊമ്മക്കൊലുവിന്റെ മദ്ധ്യഭാഗത്തായി ഒരു കുംഭം വെച്ച് അതിൽ അരിയും പരിപ്പും അടങ്ങിയ ധാന്യങ്ങൾ നിറച്ച് മുകളിൽ തേങ്ങയും വെച്ച് ഒന്നാം ദിനം തന്നെ ദേവിയെ ആവാഹിച്ചിരുത്തുന്നു. ആദ്യത്തെ മൂന്ന് ദിവസം ദുർഗ്ഗാ ദേവിയ്‌ക്കും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയ്‌ക്കും അവസാന മൂന്ന് ദിവസം സരസ്വതി ദേവിയ്‌ക്കും പ്രാധാന്യം നൽകിയാണ് പൂജ ചെയ്യുന്നത്.
നവരാത്രി ദിനങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു വെച്ച് പൂജിച്ചാൽ ഐശ്വര്യം ലഭിക്കുമെന്നതാണ് വിശ്വാസം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞാണ് ബൊമ്മക്കൊലു വെയ്‌ക്കുക. ബ്രാഹ്‌മണ സമൂഹമഠങ്ങളിൽ ആണ് കൂടുതലും ബൊമ്മക്കൊലു കാണാറുള്ളത്.