മാളികപ്പുറം സിനിമയുടെ തിരക്കഥയെഴുതിയത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തിരുന്നാണെന്ന് അഭിലാഷ് പിള്ള. അമ്മയുടെ അനുഗ്രഹം സിനിമയിൽ ഉടനീളം ഉണ്ടായിരുന്നുവെന്നും ഇനി ചെയ്യാൻ പോകുന്ന എല്ലാ സിനിമകളും തിരുമുറ്റത്തിരുന്നാകുമെന്നും അദ്ദേഹം പറഞ്ഞു. ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസാംസ്‌കാരിക സമ്മേളനത്തിലായിരുന്നു അഭിലാഷ് പിള്ളയുടെ ഹൃദ്യമായ വാക്കുകൾ.
സന്തോഷം വന്നാലും സങ്കടം വന്നാലും ഓടിയെത്തുന്നിടമാണ് ചോറ്റാനിക്കര അമ്പലം. മാളികപ്പുറത്തിന്റെ തിരക്കഥ എഴുതിയത് ചോറ്റാനിക്കര അമ്മയുടെ മുറ്റത്തിരുന്നാണ്. അതിന്റെയൊരു അനുഗ്രഹം ദേവി സിനിമയിൽ നൽകിയിട്ടുണ്ട്. വേദിയിൽ നിന്ന് സംസാരിക്കാൻ കഴിയുന്നതും അമ്മയുടെ അനുഗ്രഹമാണ്. സ്വദേശം പത്തനംതിട്ട ആണെങ്കിലും കഴിഞ്ഞ 15 വർഷമായി ചോറ്റാനിക്കരകാരനാണ്. എന്റെ ചെറുപ്പം മുതൽ അച്ഛനും അമ്മയും ചോറ്റാനിക്കരയിൽ കൊണ്ടുവരാറുണ്ട്. അന്നുമുതൽ ദർശിച്ച് അനുഗ്രഹം ലഭിച്ചതുകൊണ്ടാകാം കൊച്ചിയിലേക്ക് താമസം മാറണമെന്ന് ആഗ്രഹിച്ചത്. താമസം മാറുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ ചോറ്റിനിക്കര അമ്മയുടെ മണ്ണിൽ വീട് വെക്കണമെന്ന് മാത്രമായിരുന്നു അമ്മ പറഞ്ഞ ഒരേയൊരു കാര്യം-അഭിലാഷ് പിള്ള പറഞ്ഞു.
അമ്പലത്തിന്റെ തെക്കേ നടയിൽ അച്ഛന് വിളക്കുകടയുണ്ട്. അവിടെയിരുന്നാണ് എഴുത്ത് തുടങ്ങുന്നത്. പിന്നീട് ജോലി വിടുമ്പോഴും ആ കട തന്നെയായിരുന്നു തന്റെ അഭയം. കടയിൽ ഇരുന്നുള്ള എഴുത്ത് പിന്നീട് ക്ഷേത്ര മുറ്റത്തേക്ക് മാറ്റുകയായിരുന്നു, മാളികപ്പുറമെന്ന സിനിമ സംഭവിക്കുന്നത് അങ്ങനെയാണ്. ഏതൊരു തിരക്കഥയുടെയും ഒരു സീൻ എങ്കിലും ചോറ്റാനിക്കര അമ്പലത്തിൽ വന്നിരുന്ന് തന്നെയാണ് എഴുതാറുള്ളത്. തുടങ്ങാൻ പോകുന്ന അടുത്ത സിനിമയുടെ ആദ്യത്തെ സീൻ എഴുതിയത് ഒരു ദിവസം പുലർച്ചെ നാല് മണിക്ക് എത്തി അമ്പലത്തിന്റെ മുറ്റത്തിരുന്നാണെന്നും അദ്ദേഹം പറഞ്ഞു.















