പാലക്കാട് : ഐതിഹ്യപെരുമയിൽ പാലക്കാട് പട്ടാമ്പിയിൽ വിശ്വാസികൾ രായിരനെല്ലൂർ മലകയറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ പതിനായിരങ്ങളാണ് മലകയറിയത്. കാലാവസ്ഥ അനുകൂലമായത് വിശ്വാസികൾക്ക് അനുഗ്രഹമായി.
പന്തിരുകുല പ്രാധാനി നാറാണത്തുഭാന്ത്രന്റെ സ്മരണയിലാണ് എല്ലാ വർഷവും തുലാം ഒന്നിന് രായിരനെല്ലൂർ മലകയറ്റം നടക്കുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്തുഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ചതിന്റെ ദീപ്തസ്മരണ പുതുക്കിക്കൊണ്ടാണ് വർഷം തോറും ആയിരക്കണക്കിനു ഭക്തർ മല കയറാൻ രായിരനെല്ലൂരിലെത്തുന്നത്.
പുലർച്ചയോടെ മല കയറുന്ന ഭക്തർ, മല മുകളിലെ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ദർശനവും നാറാണത്തുഭ്രാന്തന്റെ കൂറ്റൻ പ്രതിമയിൽ വന്ദനവും നടത്തിയാണ് മലയിറങ്ങുക. കൈപ്പുറം ഒന്നാന്തിപ്പടിയിൽ നിന്ന് ചെങ്കുത്തായ വഴിയിലൂടെ മലകയറി ക്ഷേത്രദർശനം നടത്തി പടിഞ്ഞാറ് പടവുളള വഴിയിലൂടെ ഇറങ്ങിയാൽ സമസ്ത ദോഷങ്ങളും മാറുമെന്നാണ് വിശ്വാസം. നാറാണത്തുഭ്രാന്തൻ തപസ്സ് ചെയ്തു എന്ന് വിശ്വസിക്കുന്ന രായിരനെല്ലൂർ മലയോട് ചേർന്നുള്ള ഭ്രാന്താചല ക്ഷേത്രത്തിലും നല്ല തിരക്ക് അനുഭവപ്പെട്ടു.















