ഗാസ : ഹമാസിന്റെ ഏക വനിതാ നേതാവ് ജമീല അൽ-ശാന്തി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു . ഹമാസിന്റെ സഹസ്ഥാപകൻ അബ്ദൽ അസീസ് അൽ-റാന്റിസിയുടെ ഭാര്യയാണ് ജമീല. 2004-ൽ രണ്ടാം ഇൻതിഫാദയ്‌ക്കിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് റാന്റിസി കൊല്ലപ്പെട്ടത് . 2021ലാണ് ജമീല ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോയിൽ അംഗമായത്.
രാത്രി വൈകി ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമിച്ചു. ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ മുൻ കമാൻഡറായ ഖാസിം സുലൈമാനിയുടെ സ്മാരകവും ഇസ്രായേൽ പ്രതിരോധ സേന തകർത്തു .
അതേസമയം ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ യുഎസ് പ്രസിഡന്റ് ബൈഡൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി ചർച്ച നടത്തി. യുഎസിലേക്ക് പോകുന്നതിന് മുമ്പ്, ബൈഡൻ ഗാസയ്‌ക്ക് 100 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്തു. ഇത് ഹമാസിന്റെ കൈകളിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി 20 ഓളം ട്രക്കുകൾ അയക്കുന്നതിനായി റഫ അതിർത്തി ക്രോസിംഗ് തുറക്കുന്നതിന് അൽ-സിസി അംഗീകാരം നൽകി.
ഭക്ഷണവും വെള്ളവും മരുന്നും വിതരണം ചെയ്യുന്നതിന് ഇസ്രായേൽ സർക്കാർ അനുമതി നൽകിയതായി നെതന്യാഹുവിന്റെ ഓഫീസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിനായി റാഫ അതിർത്തിയാണ് ഉപയോഗിക്കുക.