പൂനെ: മദ്ധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ കൂറ്റന്‍ സ്‌കോര്‍ നേടാമെന്ന ബംഗ്ലാദേശ് മോഹം ഇല്ലാതായി. 257 എന്ന ഭേദപ്പെട്ട വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ ബംഗ്ലാദേശ് ബാറ്റര്‍മാര്‍ ഉയര്‍ത്തിയത്. ഹാര്‍ദിക്ക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായിട്ടും ബൗളിംഗ് നിയന്ത്രണം കൈവിടാതിരുന്ന ഇന്ത്യ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കിയത്. ജസ്പ്രീത് ബുമ്ര, ജഡേജ,സിറാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. 93 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 51 റണ്‍സിന് തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 66 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 38 റണ്‍സെടുത്ത മുഷ്ഫീഖര്‍ റഹീം 46 റണ്‍സെടുത്ത മുഹമ്മദുള്ളയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ആദ്യ വിക്കറ്റിന് പിന്നാലെ പതറിയ ബംഗ്ലാദേശിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കി. ലിറ്റണ്‍ ദാസിനെ ജഡേജ ഗില്ലിന്റെ കൈയിലെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി.
പിന്നീട് തൗഹിദ് ഹൃദോയ് (16) മുഷ്ഫിഖര്‍ റഹീം (38) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ കൂട്ടുക്കെട്ട് പൊളിച്ചു. മുഷ്ഫിഖറിനെ ബുമ്ര പോയിന്റില്‍ ജഡേജയുടെ കൈയിലെത്തിച്ചു. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മഹ്‌മുദുള്ള ടീമിനെ 240 കടത്തി. 36 പന്തുകള്‍ നേരിട്ട മഹ്‌മുദുള്ള മൂന്ന് വീതം സിക്സും ഫോറും നേടി. ബുമ്രയുടെ ഉഗ്രന്‍ .യോര്‍ക്കറില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മുസ്തഫിസുര്‍ റഹ്‌മാന്‍ (1), ഷൊറിഫുള്‍ ഇസ്ലാം (7) പുറത്താവാതെ നിന്നു.















