കണ്ണൂർ: പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ കണ്ണൂർ കണ്ണവത്തെ എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസിൽ അഡ്വ. പി. പ്രേമരാജനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സുപ്രധാനമായ നിരവധി കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള അഭിഭാഷകനാണ് അഡ്വ. പി. പ്രേമരാജൻ.
നേരത്തെ ഹൈക്കോടതി അനുമതി നൽകിയിട്ടും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഇടത് സർക്കാർ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന്, ഹൈക്കോടതിയുടെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തനിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശ്യാമപ്രസാദിന്റെ മാതാവ് ആഭ്യന്തര വകുപ്പിന് വീണ്ടും അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് തലശ്ശേരി ബാറിലെ അഭിഭാഷകനായ അഡ്വ. പി. പ്രേമരാജനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്.
2018 ജനുവരി 19-നാണ് കണ്ണൂർ കണ്ണവത്ത് എബിവിപി നേതാവായ ശ്യാമപ്രസാദിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് കണ്ണവം പതിനേഴാംമൈൽ ശാഖ മുഖ്യശിക്ഷകും കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാർഥിയുമായിരുന്നു ശ്യാംരാജ്.
കേസിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള നിരവധി പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തോടെ കേസിന്റെ വിചാരണ കൂടുതൽ കാര്യക്ഷമമാകുമെന്നും, നീതി വേഗത്തിൽ ഉറപ്പാക്കാൻ വഴിയൊരുങ്ങുമെന്നുമാണ് പ്രതീക്ഷ.















