ഹാലാസ്യ നാഥനായ സുന്ദരേശ്വര ഭഗവാൻ പശുപർവ്വതത്തെയും വൃഷഭാചലത്തെയും നിർമ്മിച്ച ലീലയാണ് ഇത്. ശൈലാകൃതിയോടുകൂടിയ സർപ്പം മഹാദേവന്റെ ലീലയാൽ വധിക്കപ്പെട്ടപ്പോൾ മന്ത്രവാദികൾ അവരുടെ അഭിലാഷം പൂർത്തിയാകാത്തതിൽ വിഷാദത്തോടും ഭയത്തോടും കൂടി ജീവിതം നയിച്ചു. വീണ്ടും അവർ കൂടിയാലോചന ആരംഭിച്ചു. മന്ത്രസാമർത്ഥ്യത്താൽ ഉണ്ടായ പർവത തുല്യമായ നാഗം രാജാവിന്റെ അമ്പേറ്റ് വിഷം ഛർദ്ദിച്ചിട്ടും ലോകനാശം സംഭവിക്കാത്തതിൽ അവർ ദുഃഖിതരായി.വളരെക്കാലത്തെ അധ്വാനത്തിന്റെ ഫലം നിമിഷനേരം കൊണ്ട് നിഷ്ഫലമായതിൽ അവർ അസ്വസ്ഥരായി. വീണ്ടും ഹോമകുണ്ഡം നിർമ്മിക്കുകയും ഹോമത്തെ മുൻനിർത്തി ആഭിചാരങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്പോൾ അഗ്നിയിൽ നിന്ന് ഒരു വലിയ പശുവിന്റെ രൂപത്തിൽ ഒരു അസുരൻ ഉത്ഭവിച്ചു. മധുരാപുരിയിൽ ചെന്ന് തദ്ദേശവാസികളെയും രാജാവിനെയും വധിക്കുവാൻ മന്ത്രവാദികൾ അസുരനോട് ആവശ്യപ്പെട്ടു. പശുവിന്റെ രൂപത്തോടുകൂടിയ ആ അസുരൻ പർവ്വതങ്ങളെ കുത്തിയെടുത്ത് എറിഞ്ഞു. അപ്പോൾ അനേകം ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചു. വാലാട്ടിക്കൊണ്ട് ഉന്നത വൃക്ഷങ്ങളെ നശിപ്പിച്ചു. ഓടുമ്പോൾ കുളമ്പടികളിൽ നിന്നുണ്ടാകുന്ന പൊടിപടലങ്ങൾ ഉച്ഛ്വാസ വായുവിൽ സർവ്വത്ര വ്യാപിച്ചു. ഉയർന്ന കൊമ്പുകൾ ആട്ടിവരുന്ന പശുവിനെ കണ്ടപ്പോൾ ജനങ്ങൾ രാജ സമക്ഷം സങ്കടം ഉണർത്തിച്ചു പശുവിന്റെ ഭയങ്കര കൃത്യങ്ങളെക്കുറിച്ച് അറിഞ്ഞ രാജാവ് സുന്ദരേശ സന്നിധിയിൽ ചെന്ന് ഭക്തിപൂർവ്വം പ്രണമിച്ച് സ്തുതിച്ചു അതിനുശേഷം ഇങ്ങനെ പ്രാർത്ഥിച്ചു. ” ഈ പുരത്തെ നശിപ്പിക്കുന്നതിന് വേണ്ടി ഒരു പശു വന്നുചേർന്നിരിക്കുന്നു അങ്ങേയ്‌ക്കല്ലാതെ മറ്റാർക്കും ആ പശുവിനെ വധിക്കുവാൻ കഴിയുകയില്ല..” രാജാവിന്റെ പ്രാർത്ഥന കേട്ടപ്പോൾ ഭഗവാൻ പശുവിനെ വധിക്കുവാനുള്ള ഉപായം കണ്ടെത്തി.
തന്റെ മുന്നിൽ വസിക്കുന്നവനും ദേവന്മാരാൽ വന്ദിക്കപ്പെടുന്നവനുമായ വൃഷഭത്തിനോട് പശുവിന്റെ വീര്യങ്ങൾ നശിപ്പിക്കുവാൻ ആവശ്യപ്പെട്ടു ഭഗവാന്റെ ആജ്ഞ കേട്ടപ്പോൾ വൃഷഭം തുള്ളിച്ചാടി പശുവിന്റെ സമീപം എത്തി. സൗന്ദര്യമുള്ള കാളയെ കണ്ടപ്പോൾ പശു ദുഷ്ട പരാക്രമങ്ങൾ വെടിഞ്ഞ് പ്രസന്നയായി നിന്നു. കിങ്കിണികളാൽ ശോഭിക്കുന്ന കഴുത്തോടുകൂടിയ സുന്ദരനായ കാളയെ കണ്ടപ്പോൾ പശു നിർവീര്യയായി ഭവിച്ചു. പെട്ടെന്ന് അടഞ്ഞ കണ്ണുകളോടു കൂടി ഭൂമിയിൽ വീണു. അപ്പോൾ പശു ഒരു പർവ്വതമായി മാറി ഇന്നും ആ പർവ്വതം പശുപർവ്വതം എന്നറിയപ്പെടുന്നു ഈ വാർത്ത അറിഞ്ഞപ്പോൾ ദുർമന്ത്രവാദികൾ ഭയന്ന് പല പ്രദേശങ്ങളിലേക്കും ഓടിരക്ഷപ്പെട്ടു..
പശുവിനെ വധിക്കുവാൻ പ്രത്യക്ഷപ്പെട്ട ശിവവാഹനമായ നന്ദി എന്ന വൃഷഭം ശിവാജ്ഞയാൽ സ്ഥൂല ശരീരത്തെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഉപേക്ഷിച്ചു. കാരുണ്യവാരിധിയായ ഭഗവാൻ അതും പർവ്വതമാക്കി മാറ്റി. “വൃഷഭാചലം” എന്ന പേരിൽ ആ പർവ്വതം അറിയപ്പെടുന്നു നന്ദി തന്റെ സൂക്ഷ്മശരീരത്തോടുകൂടി ശിവസന്നിധിയിൽ എത്തുകയും മുൻപ് വസിച്ചിരുന്നത് പോലെ വസിക്കുകയും ചെയ്തു.സുന്ദരേശ്വര ഭഗവാന്റെ വാഹനമായ നന്ദിയുടെ മാഹാത്മ്യം മനസ്സിലാക്കിയ രാജാവും ജനങ്ങളും നന്ദിയെയും പാർവതി പരമേശ്വരന്മാരെയും പ്രണമിച്ച് സസുഖം വസിച്ചു.
രഘുകുലനാഥനായ ശ്രീരാമന് ഭ്രാതാവായ ലക്ഷ്മണനോടൊപ്പം വൃഷഭശൈലം സന്ദർശിക്കുവാൻ അവസരം ഉണ്ടായി. സീതാന്വേഷണത്തിനായി ലങ്കയിൽ പോയ ഹനുമാൻ തിരിച്ചു വന്നപ്പോഴാണ് വാനര സൈന്യത്തോടോപ്പം വൃഷഭാചലത്തിൽ എത്തിയത്. അപ്പോൾ അഗസ്ത്യ മുനി ഭഗവാനേ ദർശിക്കുവാൻ എത്തി. മഹർഷി സോമസുന്ദരേശ്വര ഭഗവാന്റെ മഹാത്മ്യം രാമനോട് പറഞ്ഞു. ശ്രീരാമൻ ഹേമപത്മാകരത്തിൽ സ്നാനം ചെയ്യുകയും മീനാക്ഷീ ദേവിയെയും സുന്ദരേശ്വര ഭഗവാനെയും ദർശിച്ച സ്തുതിക്കുകയും ചെയ്തു. അനന്തരം ഇങ്ങനെ പ്രാർത്ഥിച്ചു.
“സുന്ദരേശ്വര മീനാക്ഷിപതേ ഹാലാസ്യ നാഥാ കാരുണ്യവാരിധെ അങ്ങയുടെ പുണ്യ ക്ഷേത്രങ്ങൾ ഭൂമിയിൽ ധാരാളം ഉണ്ടെങ്കിലും ഹാലാസ്യത്തിന് തുല്യമായ ശിവക്ഷേത്രം മറ്റൊരിടത്തും ഇല്ല.. സുന്ദരീശ്വര നാമത്തിലുള്ള അങ്ങയുടെ ലിംഗം ദർശിച്ചാൽ പാപങ്ങൾ നശിക്കുകയും പുണ്യം ലഭിക്കുകയും ചെയ്യും. അങ്ങയുടെ സാന്നിധ്യമുള്ള ലിംഗത്തിന് തുല്യമായി മറ്റൊന്നില്ല. ഹേമ പത്മാകരത്തിന്റെ മഹാത്മ്യവും വർണ്ണനാതീതമാണ്. അവിടെ സ്നാനം ചെയ്താൽ പാപങ്ങൾ നശിക്കുകയും അഭീഷ്ടങ്ങൾസാധിക്കുകയും ചെയ്യും. ക്ഷേത്രമഹാത്മ്യം തീർത്ഥമാഹാത്മ്യം ലിംഗമാഹാത്മ്യം എന്നിവ ഒന്നിച്ചു ചേർന്ന ഒരു പുണ്യഭൂമിയാണ് ഹാലാസ്യം.. ഇവിടെ ജീവിക്കുന്നവർക്ക് സകല കാര്യങ്ങളും സാധിക്കും ദുഷ്കരമായ എന്റെ കാര്യവും സാധിപ്പിച്ചു തന്ന് അനുഗ്രഹിക്കണെ..”
ഈ പ്രാർത്ഥന കേട്ടപ്പോൾ കർണ്ണാമൃതമായ ഈശ്വര വചനങ്ങൾ അവിടെ കേൾക്കുവാൻ സാധിച്ചു..
“സൂര്യവംശോൽഭവ വിക്രമവര രാഘവ..!!! അങ്ങയുടെ കാര്യ സിദ്ധിക്കുവേണ്ടിയുള്ള ഉപായം പറഞ്ഞുതരാം. പെട്ടെന്ന് തന്നെ വാനര സൈന്യങ്ങളോടൊപ്പം ശിവലിംഗത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി ചിറ കെട്ടണം. പിന്നീട് ലങ്കയിൽ പ്രവേശിച്ച് രാവണനെ വധിക്കണം ധർമ്മ പത്നിയെ സ്വീകരിക്കണം അതിനുശേഷം ആയോധ്യയിൽ ചെന്ന് സമ്പൽസമൃദ്ധിയോടുകൂടി അനേകകാലം രാജ്യം ഭരിക്കുക..”
ഈശ്വര വചനമനുസരിച്ച് രാമൻ ചിറ കിട്ടുകയും ലങ്കയിൽ പ്രവേശിച്ച് രാവണാദി ദുഷ്ടരാക്ഷസന്മാരെ നിഗ്രഹിക്കുകയും നന്മയുള്ള വിഭീഷണനെ ലങ്കാധിപതി ആക്കുകയും ചെയ്തു. അഗ്നിപ്രവേശം ചെയ്ത് പരിശുദ്ധയായ സീതയെ പത്നിയായി സ്വീകരിച്ചു. രാമനാമത്തോടുകൂടിയ ലിംഗം പ്രതിഷ്ഠിച്ചു പൂജിച്ചു. ഹാലസ്യനാഥനെ ദർശിച്ചതിനു ശേഷം അയോധ്യയിലെത്തി അനേകകാലം രാജ്യം പാലിച്ചു പിന്നീട് വൈകുണ്ഠം പ്രാപിച്ചു.
ശ്രീരാമനുമായി ബന്ധപ്പെട്ട ഈ ലീലയുടെ പാരായണം ദുഃഖങ്ങളും പാപങ്ങളും നശിപ്പിക്കും സാധിപ്പിക്കുകയും ചെയ്യും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 30 – സുന്ദരേശ സേനാനയനം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















