തിരുവനന്തപുരം: ഹമാസ് ഭീകരർക്കെതിരെ ഇസ്രേയേൽ സൈന്യം പോരാടുമ്പോൾ ഇസ്രായേലിനെതിരെ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തിൽ പാലസ്തീനിന്റെ ഒപ്പമാണ് താനെന്ന് സ്പീക്കർ പറഞ്ഞു. തനിക്ക് കൃത്യമായ രാഷ്‌ട്രീയ പക്ഷമുണ്ട്, പൊരുതുന്ന പാലസ്തീനൊപ്പമാണ് താൻ നിൽക്കുന്നതെന്നുമാണ് മാദ്ധ്യമങ്ങളോട് എ.എൻ ഷംസീർ പ്രതികരിച്ചത്.
കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഒരു യുദ്ധത്തിലും കൊല്ലാൻ പാടില്ല എന്നതാണ് തന്റെ നിലപാട്. വർഷങ്ങളായി പൊരുതുന്ന ജനതയുടെ ചെറുത്തുനിൽപ്പിനെ തീവ്രവാദമെന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ഹമാസ് ഭീകരരെ ന്യായീകരിക്കാനും ഷംസീർ മടിച്ചില്ല.
സ്പീക്കർക്ക് രാഷ്‌ട്രീയമുണ്ടോ എന്ന് പലരും ചോദിക്കും. മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്പീക്കർക്ക് രാഷ്‌ട്രീയമുണ്ട്. അത് ജനകീയ പ്രതിരോധമാണ്. മഹാത്മാ ഗാന്ധിയിൽ നിന്നും മോദിയിലേക്ക് എത്തുമ്പോൾ ആളുകളെ കൊന്നൊടുക്കുന്ന നെതന്യാഹുവിന്റെ പക്ഷത്താണെന്ന് ഭരണകൂടം പ്രഖ്യാപിക്കുന്നു. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്. തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് നെതന്യാഹുവും മോദിയും എന്നും ഹമാസ് ഭീകരാക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഷംസീർ പറഞ്ഞു.