ടെഹ്‌റാൻ: മഹ്സ അമിനിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്ത രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർക്ക് ജയിൽശിക്ഷ വിധിച്ച് ഇറാനിയൻ കോടതി. പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട 22-കാരി മഹ്‌സാ അമിനിക്ക് വേണ്ടി രാജ്യവ്യാപകമായ നടത്തിയ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്ത നിലൂഫർ ഹമീദിയ, ഇലാഹെ മുഹമ്മദിയ എന്നീ മാദ്ധ്യമപ്രവർത്തകരെ ഇറാനിയൻ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടന്ന വിചാരണകൾക്ക് ശേഷം ഹമീദിയെ 13 വർഷവും മുഹമ്മദിയെ 12 വർഷവും തടവിന് ശിക്ഷിച്ചു.
എന്നിരുന്നാലും ഇരുവരും ആറ് വർഷം വീതം ശിക്ഷ അനുഭവിച്ചാൽ മതിയാകും. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതിന് അഞ്ച് വർഷത്തെ തടവും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പ്രചാരണം നടത്തിയതിന് ഒരു വർഷത്തെ തടവുമാണ് അനുഭവിക്കേണ്ടത്. കൂടാതെ രാഷ്‌ട്രീയ സംഘടനകളുടെ ഭാഗമാകുന്നതിനും സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനും മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനും ഹമീദിക്ക് രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തി. കുർദിഷ്-ഇറാനിയൻ വനിതയായ മഹ്‌സാ അമിനിയെ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് 2022 സെപ്റ്റംബറിൽ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കൊല്ലപ്പെടുന്നത്. ഇതോടെ മാസങ്ങൾ നീണ്ട പ്രക്ഷോഭങ്ങൾക്ക് ഇറാൻ സാക്ഷിയായി. ഹിജാബ് വലിച്ചെറിഞ്ഞും കത്തിച്ചും ആയിരക്കണക്കിന് പേരായിരുന്നു തെരുവിലിറങ്ങിയത്. ഇവർക്കെതിരെ കർശനമായ നടപടിയും ഇറാനിയൻ ഭരണകൂടവും പോലീസും സ്വീകരിച്ചിരുന്നു.