കൊച്ചി: ഷവർമ്മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ചികിത്സയിലിരിക്കെ മരണപ്പെട്ട യുവാവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിന്റെ പോസ്റ്റ്‌മോർട്ടം നടക്കുക. രാഹുലിന്റെ രക്ത പരിശോധനാ ഫലവും ഇന്ന് ലഭിക്കും. രണ്ടും പരിശോധിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് മൂന്ന് മണിക്കാണ് രാഹുൽ മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ചയായിരുന്നു ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. രാഹുലിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദയാഘാതം ഉണ്ടായി. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിത്സിച്ചത്. അണുബാധയെ തുടർന്ന് യുവാവിന്റെ അവയവങ്ങൾ തകരാറിലായിരുന്നു. ഇന്നലെ വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് രാഹുൽ മരിച്ചത്. വിദഗ്ധ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം ഭഷ്യവിഷബാധ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് ഗ്രിഗറിഅറിയിച്ചു.
വെളളിയാഴ്ച വൈകിട്ടാണ് രാഹുൽ കാക്കനാടുള്ള ഹോട്ടൽ ഹയാത്തിൽ നിന്നും ഷവർമ്മ വാങ്ങിക്കഴിച്ചത്. ഓൺലൈനായാണ് യുവാവ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് കോട്ടയം സ്വദേശിയായ രാഹുൽ. വീട്ടുകാരുടെ പരാതിയെ തുടർന്ന് തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുൽ ഷവർമ്മ കഴിച്ച ‘ലെ ഹയാത്ത് ‘ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി.















