ജെറുസലേം: നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇസ്രായേൽ. ഗാസയിലേക്ക് കര മാർഗം ആക്രമണം കടുപ്പിക്കാനാണ് ഐഡിഎഫ് തയ്യാറെടുക്കുന്നത്. ഇതിനിടെ ഇസ്രായേലികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് ജനങ്ങളോട് പങ്കുവച്ചു.
ചത്ത മനുഷ്യർക്ക് തുല്യരായാണ് ഓരോ ഹമാസ് ഭീകരനെയും കണക്കാക്കുന്നത്. ഹമാസിന്റെ സൈനികപരവും ഭരണപരവുമായ എല്ലാ കഴിവുകളെയും നശിപ്പിച്ച് ഭീകരസംഘടനയെ ഉന്മൂലനം ചെയ്യുകയെന്നതും ബന്ദികളാക്കപ്പെട്ടവരെ സുരക്ഷിതമായി തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുക എന്നുള്ളതുമാണ് ഈ യുദ്ധത്തിന്റെ രണ്ട് പ്രധാന ലക്ഷ്യങ്ങളെന്ന് നെതന്യാഹു ജനങ്ങളോട് പറഞ്ഞു.
നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ഇസ്രായേൽ. ഗാസയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാ ഹമാസ് അംഗങ്ങളും ചത്ത മനുഷ്യർക്ക് തുല്യമാണ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാപ്പകലില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും വിജയം കാണുന്നത് വരെ ഇതുതുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, സുരക്ഷാ കാബിനറ്റ്, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുടെ അദ്ധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.
വിജയം കൈവരിക്കുക, രാഷ്ട്രത്തെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും നെതന്യാഹു ഊന്നിപ്പറഞ്ഞു. ഹമാസിന്റെ തലയ്ക്ക് മുകളിൽ ഇസ്രായേൽ നരകാഗ്നി വർഷിക്കും. ആയിരക്കണക്കിന് ഹമാസ് ഭീകരർ ഇതിനോടകം ഇല്ലാതായിക്കഴിഞ്ഞു. ഒരു തുടക്കം മാത്രമാണിതെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
.